കൊച്ചി: ഭാസ്‌കര്‍ റാവുവില്‍നിന്ന് പ്രേരണയുള്‍ക്കൊണ്ട്, സംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഏതെങ്കിലും ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചാണ് അദ്ദേഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റേണ്ടതെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. ഭാസ്‌കര്‍ റാവു ജന്മശതാബ്ദി സമാപനത്തില്‍ മുതിര്‍ന്ന പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ജീവിതംതന്നെ സന്ദേശമാക്കിയ കര്‍മയോഗിയായിരുന്നു ഭാസ്‌കര്‍ റാവു. അദ്ദേഹം മുന്നോട്ടുവെച്ച പ്രവര്‍ത്തന പദ്ധതികള്‍ ഏറ്റെടുക്കുകയാണ് പ്രവര്‍ത്തകരുടെ ദൗത്യം, ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
സംഘപ്രവര്‍ത്തനത്തിലൂടെ പല പ്രശ്‌നങ്ങളും പരിഹരിച്ചു. ഇനിയും പലതുമുണ്ട്. മതപരിവര്‍ത്തനം വിഷയമാണ്. പക്ഷേ പണ്ട് ദാരിദ്ര്യം ചൂഷണം ചെയ്തായിരുന്നു പരിവര്‍ത്തനം. ഇന്ന് അങ്ങനെയല്ല, ആസൂത്രിതമായും സംഘടിതമായുമാണ്. ഇരയാകുന്നത് സമ്പന്നരും വിദ്യാസമ്പന്നരുമാണ്. നമ്മുടെ സമാജം പല തലത്തിലും സുരക്ഷിതമല്ല. വനവാസി സഹോദരര്‍ക്ക് സ്വന്തം ഭൂമി ഇല്ലാതാകുന്നു.
സംഘത്തിന്റെ ഭാഗമായി ആജീവനാന്തം പ്രവര്‍ത്തിക്കണം. ഇടയ്‌ക്ക് മാറിനില്‍ക്കുമ്പോഴുണ്ടാകുന്ന വിടവാണ് ചില വിമര്‍ശനങ്ങള്‍ ഉണ്ടാക്കുന്നത്. അവര്‍ പഴയ സംഘമല്ല, അത്ര ഊര്‍ജമില്ല എന്നൊക്കെ പരാതി പറയുന്നുണ്ട്. അത് അവര്‍ കുറച്ചുകാലം അകന്നു നിന്നതുകൊണ്ടാണ്. പത്തുവര്‍ഷം മുമ്പ് ഇത്തരം വിമര്‍ശനങ്ങള്‍ വന്നു. സംഘത്തിന് അച്ചടക്കമില്ല, സംഘടനാശേഷി ഇല്ല എന്ന് ആക്ഷേപം വന്നു.
ഒരുലക്ഷം സ്വയംസേവകരെ ഗണവേഷത്തില്‍ നാം ഒന്നിച്ചു ചേര്‍ത്തു. അതോടെ വിമര്‍ശിച്ച മാധ്യമങ്ങള്‍ മറിച്ചു പറഞ്ഞു. സംഘപ്രവര്‍ത്തനം 30 വര്‍ഷം മുമ്പത്തേപ്പോലെയല്ല ഇന്ന്. അന്ന് ശാഖാ പ്രവര്‍ത്തനമേ ഉണ്ടായിരുന്നുള്ളു. ഇന്ന് മുപ്പത്തിരണ്ടോളം വിവിധ സംഘ പരിവാര്‍ സംഘടനകളുണ്ട്. അവയ്‌ക്ക് ഉപ സംഘടനകളുണ്ട്. അവയിലെല്ലാം പ്രവര്‍ത്തിക്കുന്നത് സ്വയംസേവകരാണ്, കാര്യവാഹ് പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് നമുക്ക് കേരളത്തില്‍ ഏകദേശം 60 ശാഖകളേ ഉണ്ടായിരുന്നുള്ളൂ. അടുത്ത വര്‍ഷം അത് 1300 ആയി. ഇപ്പോള്‍ 4000 കവിഞ്ഞു. അന്ന് ബിഎംഎസ് പേരിനു മാത്രമായിരുന്നു. ഇന്ന് കേരളത്തില്‍ മൂന്നാമത്തെ വലിയ തൊഴിലാളി സംഘടനയാണ്. ബിജെപിയുടെ വളര്‍ച്ചയും കാണണം. സംഘടനയോടൊത്ത് സഞ്ചരിക്കുകയാണ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. ഒട്ടേറെ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘത്തിനുണ്ട്. അതില്‍ പങ്കാളിയാകണം, ദൗത്യം ഏറ്റെടുക്കണം, ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
















