ബെംഗളൂരു: രാജ്യത്തിന് ഇത് അഭിമാന നിമിഷങ്ങള്‍. ലൂണാറില്‍ സോഫ്ട് ലാന്‍ഡിങ്ങിന് തയ്യാറെടുത്ത് ഇന്ത്യയുടെ ചന്ദ്രയാന്‍- 2. ലോക ജനത മുഴുവന്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നത് ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ശ്രീഹരിക്കോട്ടയില്‍ നിന്നും 46 ദിവസം മുമ്പാണ് ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം നട്‌ന ഭ്രമണപഥം താഴ്‌ത്തല്‍ ഉള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളും വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ സോഫ്ട് ലാന്‍ഡിങ് നടത്തുക എന്നത് എറെ ശ്രമകരമാണ്. ഇതുവരെ ചന്ദ്രോപരിതലത്തില്‍ സോഫ്ട് ലാന്‍ഡിങ് നടത്താന്‍ വിവിധ രാജ്യങ്ങള്‍ 38 തവണ പരിശ്രമിച്ചിട്ടുണ്ട്. ഇതില്‍ 52 ശതമാനം ദൗത്യങ്ങള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ ഏപ്രില്‍ 11ലെ ഇസ്രയേലിന്റെ ബെര്‍ഷീറ്റ് ലാന്‍ഡറിന്റേതാണ് ഇതില്‍ ഏറ്റവും അവസാനത്തെ പരിശ്രമം. ഇതും പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതിലെല്ലാം പഠനം നടത്തിയശേഷമാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍- 2 നെ വിക്ഷേപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം വിദ്യാര്‍ത്ഥികളും വിക്രം ലാന്‍ഡറിന്റെ സോഫ്ട് ലാന്‍ഡിങ് കാണുവാനായി ബെംഗളൂരുവിലെത്തിയിട്ടുണ്ട്. എല്ലാം പദ്ധതിയിട്ടത് പോലെ നടന്നാല്‍ നാളെ പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ വിക്രം ചന്ദ്രനെ തൊടും. ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്തെ മാന്‍സിനസ് സി, സിംപെലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലെ സമതലത്തിലാണ് വിക്രമിനെ ഇറക്കാന്‍ ഇസ്‌റോ പദ്ധതിയിട്ടിട്ടുള്ളത്. നാസയുടെ ലൂണാര്‍ റിക്കോണിസന്‍സ് ഓര്‍ബിറ്ററിന്റെ സഹായത്തോടെയാണ് ഈ ലാന്‍ഡിങ് സൈറ്റ് കണ്ടെത്തിയത്. ജപ്പാന്റെ സെലീന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളും ഇതിനായി ഉപയോഗിച്ചു.
















