തിരുവനന്തപരും: കര്‍ണ്ണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊലപാതക കേസിൽ എൻഐഎ അന്വേഷിക്കുന്ന പിഎഫ്‌ഐ ഭീകരൻ അബ്ദുൾ നാസിറിന് (അബ്ദുല്‍ നാസിര്‍ പി (നാസിര്‍) എങ്ങിനെ കേരളത്തില്‍ കണ്ടുപിടിക്കപ്പെടാതെ മൂന്ന് വർഷത്തോളം കേരളത്തിൽ താമസിക്കാനായി?.- ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറാണ് ഈ ചോദ്യമുയര്‍ത്തുന്നത്. സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖര്‍ കേരളത്തെ ഞെട്ടിക്കുന്ന ഈ ചോദ്യം ഉയര്‍ത്തുന്നത്.
എല്ലാ മലയാളികളും ഉത്തരം അർഹിക്കുന്നു.
പിഎഫ്‌ഐ ഭീകരൻ അബ്ദുൾ നാസിറിന്റെ അറസ്റ്റ് ഗുരുതരവും ആഴത്തിൽ അസ്വസ്ഥത ഉളവാക്കുന്നതുമായ ചോദ്യങ്ങൾ ഉയർത്തുന്നു.
❓ എൻഐഎ അന്വേഷിക്കുന്ന ഒളിവിൽ കഴിയുന്ന ഒരാൾക്ക് വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് എങ്ങനെ ജീവിക്കാൻ കഴിയും?
❓ ആരാണ് അദ്ദേഹത്തിന് അഭയം നൽകിയത്?
❓ ആരാണ് അദ്ദേഹത്തെ സംരക്ഷിച്ചത്?
❓ സംസ്ഥാന ആഭ്യന്തര വകുപ്പിനും കേരള പോലീസിനും അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കാനാകുമോ?
സിപിഎമ്മും കോൺഗ്രസും നടത്തുന്ന പ്രീണന രാഷ്‌ട്രീയം ഇന്ത്യയുടെ സുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് ഞാൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയത് അതുകൊണ്ടാണ്. മലയാളികളുടെ സുരക്ഷയ്‌ക്ക് പകരം വോട്ട് ബാങ്ക് രാഷ്‌ട്രീയം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ, കോൺഗ്രസും സിപിഎമ്മും രണ്ടല്ല, ഒന്നാണ്.-രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കോൺഗ്രസും സിപിഎമ്മും രണ്ടല്ല ഒന്നാണ്…
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പ്രധാന ദേശീയ സുരക്ഷാ നിയമങ്ങൾക്കെതിരെ അവർ നിയമസഭയിൽ നിരന്തരം എതിർക്കുകയും പ്രമേയങ്ങൾ പാസാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സുരക്ഷയ്‌ക്ക് മുന്നിൽ പ്രീണന നടപടികൾ അവർ തുടർന്നും മുന്നോട്ടുവയ്‌ക്കുന്നു. എസ് ഡി പിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര സംഘടനകളെ അവർ സംസ്ഥാനത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. തീവ്രവാദ ശൃംഖലകൾക്ക് ശിക്ഷാനടപടികളില്ലാതെ പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു ആവാസവ്യവസ്ഥ അവർ സൃഷ്ടിച്ചിട്ടുണ്ട്. – രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.
അത് കേരളത്തിന് അപകടകരമാണ്. അത് ഇന്ത്യയ്‌ക്ക് അപകടകരമാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ദേശീയ സുരക്ഷയുടെ വിഷയങ്ങളിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന മൂന്ന് ബിജെപി/എൻഡിഎ എംഎൽഎമാരാണ് ഇപ്പോൾ കേരള നിയമസഭയിലുള്ളത്.- രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
പ്രധാനപ്രതി അബ്ദുള്‍ നാസിര്‍ ഒളിച്ചുകഴിഞ്ഞത് കൊച്ചിയില്‍
കുടക് സ്വദേശി അബ്ദുള്‍ നാസിറാണ് കൊച്ചിയില്‍ അറസ്റ്റിലായത്. മൂന്നു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കൊച്ചിയിലെയും ബംഗളൂരുവിലെയും എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആന്ധ്രാപ്രദേശ് പൊലീസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ കേരളത്തിലും തമിഴ്‌നാട്ടിലും ഒരേസമയം ഓപ്പറേഷന്‍ നടത്തിയത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ഇവര്‍ക്കെതിരെ ബംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതി ലുക്ക് ഔട്ട് സര്‍ക്കുലറും അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. കൂടാതെ ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 4 ലക്ഷം രൂപ വീതം പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
കേസില്‍ ഇനി മൂന്നു പ്രതികള്‍ കൂടി ഒളിവിലുണ്ട്. യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യുട്ടിവ് അംഗമായിരുന്ന പ്രവീണ്‍ നെട്ടാരുവി(26)നെ സുള്ള്യക്കടുത്ത ബെല്ലാരെയില്‍ ബൈക്കിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2022 ജുലൈ 26നാണ് കൊലപാതകം നടന്നത്. ബെല്ലാരെ ഏരിയയ്‌ക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്.
















