ന്യൂദല്‍ഹി : രാജ്യത്തെ ഉയര്‍ന്ന മേഖലകളിലെ നിരീക്ഷണത്തിനായി ഇനി യുഎസിന്റെ അപ്പാഷെ ഹെലിക്കോപ്ടറുകളും. ലഡാക്ക് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ നിരീക്ഷണം സാധ്യമാക്കുന്ന അപ്പാഷെ ഹെലിക്കോപ്ടറുകള്‍ ഇന്ന് വ്യോമസേനയ്‌ക്ക് കൈമാറും. വ്യോമസേനാത്താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ എന്നിവര്‍ പങ്കെടുക്കും.
അമേരിക്ക ഉള്‍പ്പെടെ ലോകത്തെ 14 രാജ്യങ്ങളുടെ ഭാഗമാണ് മികച്ച പ്രതിരോധ ഹെലികോപ്റ്ററുകള്‍ എന്ന് വിലയിരുത്തപ്പെടുന്ന അപ്പാഷെ. പത്താന്‍കോട്ട് വ്യോമത്താവളത്തിലാണ് യുഎസില്‍ നിന്ന് ലഭിക്കുന്ന എട്ട് അപ്പാഷെ ഹെലികോപ്ടറുകള്‍ വിന്യസിക്കുന്നത്. 22 അപാഷെ ഹെലികോപ്ടറുകള്‍ക്കായി 2015 സെപ്തംബറിലാണ് ഇന്ത്യയും അമേരിക്കും തമ്മില്‍ ഒപ്പുവച്ചത്.
ആദ്യത്തെ അപ്പാഷെ മേയില്‍ ഹെലിക്കോപ്ടര്‍ അരിസോണയിലെ ബോയിങ് കേന്ദ്രത്തില്‍ വെച്ച് അമേരിക്ക ഇന്ത്യയ്‌ക്ക് കൈമാറിയിരുന്നു. യുഎസ് ആയുധ നിര്‍മാതാക്കളായ ബോയിങ് ആണ് അപ്പാഷെ ഹെലികോപ്ടര്‍ നിര്‍മിക്കുന്നത്. അപ്പാഷെ ഗാര്‍ഡിയന്‍ എ എച്ച്-64 (1) എന്നാണ് ഹെലികോപ്ടറിന്റെ മുഴുവന്‍ പേര്. ഏത് കാലാവസ്ഥയിലും യുദ്ധസജ്ജമായ ഹെലികോപ്ടറാണ് അപ്പാഷെ. ആകാശ യുദ്ധത്തിലോ കരയിലെ ലക്ഷ്യങ്ങളെയോ ആക്രമിക്കാന്‍ അപ്പാഷെ ഹെലികോപ്ടറുകള്‍ക്ക് സാധിക്കും. മലനിരകളിലെ വ്യോമസേനാ ദൗത്യങ്ങള്‍ക്ക് ഇവ സേനയെ സഹായിക്കും എന്നതിനാലാണ് ഇന്ത്യ അപ്പാഷെ ഹെലിക്കോപ്ടറുകള്‍ സ്വന്തമാക്കിയത്.
ശത്രു പീരങ്കികളെ തകര്‍ക്കാന്‍ കെല്‍പുള്ള ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിന്‍ ഗണ്‍ എന്നിവയാണ് അപാഷെയുടെ ആയുധക്കരുത്ത്. 50 കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങള്‍ നിരീക്ഷിക്കാനും ആക്രമിക്കാനും അപ്പാഷെയ്‌ക്ക് സാധിക്കും. രാത്രിക്കാഴ്ച, അത്യാധുനിക സെന്‍സര്‍ എന്നിവ സജ്ജമാക്കിയ കോപ്ടറില്‍ രണ്ടു പേര്‍ക്കിരിക്ക് ഇരിക്കാനാകും. പൈലറ്റിനു മുന്നിലിരിക്കുന്ന സഹ പൈലറ്റിനായിരിക്കും ആക്രമണത്തിന്റെ ചുമതല. വെടിയുണ്ടകള്‍ ചെറുക്കാന്‍ കെല്‍പുള്ള കവചമാണ് ഹെലികോപ്ടറിന്റേത്.
















