ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ജൂലൈ ആറിന് നാല്‍പ്പത്തിനാല് വര്‍ഷങ്ങളായി സ്വരാജ് കൗശല്‍ എന്ന പേര് സുഷമയ്‌ക്കൊപ്പം ചേര്‍ത്തുവച്ചിട്ട്. സുഹൃത്ത്, സഹപാഠി, സഹപ്രവര്‍ത്തകന്‍, ഭര്‍ത്താവ്. സ്വരാജ് എന്ന പേരിന് സുഷമ നല്‍കിയ നിര്‍വചനങ്ങള്‍ ഇവയൊക്കെയായിരുന്നു. ലോ കോളേജ് പഠനകാലത്താണ് സുഷമയുടെയും സ്വരാജിന്റെയും ആദ്യ കണ്ടുമുട്ടല്‍. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന രണ്ടുപേര്‍. ഒരാള്‍ ആര്‍എസ്എസ് വേരുകളുള്ള എബിവിപി പ്രവര്‍ത്തക. മറ്റേയാള്‍ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരന്‍. എന്നാല്‍, ഇതൊന്നും പ്രണയത്തിനോ ഒരുമിച്ചുള്ള ജീവിതത്തിനോ ഇരുവര്‍ക്കും തടസ്സമായില്ല. അവിടന്നങ്ങോട്ട് സുഷമയുടെ സഹയാത്രികനായിരുന്നു സ്വരാജ്, എക്കാലവും.
പഠനശേഷം ഒരുമിച്ചുള്ള അഭിഭാഷകവൃത്തി. അടിയന്തരാവസ്ഥ കാലത്ത് ജോര്‍ജ് ഫെര്‍ണാണ്ടസ് കേസ് വാദിച്ച സംഘത്തിലും ഒരുമിച്ചു പ്രവര്‍ത്തിച്ചു. ഇതിനിടെ അടിയന്തരാവസ്ഥക്കാലത്തെ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടു നില്‍ക്കെ 1975 ജൂലൈ 13ന് വിവാഹം.
യാഥാസ്ഥിതിക ഹരിയാന കുടുംബത്തിലെ അംഗമായ സുഷമയ്‌ക്ക് സ്വരാജുമായൊരു ജീവിതം ആരംഭിക്കുക അത്ര എളുപ്പമായിരുന്നില്ല. ഏറെ പ്രതിസന്ധികള്‍ നേരിട്ടെങ്കിലും അവര്‍ ഒന്നിച്ചു. സ്വരാജ് എന്ന പേര് തന്റെ പേരിനോട് സുഷമ ചേര്‍ത്ത് വച്ചു.
ഇതിനിടെ രാഷ്‌ട്രീയ ജീവിതത്തില്‍ ഏതൊരു വനിതയ്‌ക്കും എത്തിപ്പെടാന്‍ എളുപ്പമല്ലാത്ത തലത്തിലേക്ക് സുഷമ വളര്‍ന്നു. അവര്‍ക്ക് ഒരു കുഞ്ഞും പിറന്നു മകള്‍ ബാംസുരി സ്വരാജ്. അവളും അഭിഭാഷകയായി.
കഴിഞ്ഞ മോദി സര്‍ക്കാര്‍ കാലത്ത് വിദേശമന്ത്രിയായിരിക്കെ ലോകത്തെവിടെയും അകപ്പെട്ട ഇന്ത്യന്‍ മക്കളുടെ കണ്ണീരൊപ്പാന്‍ ഓടിനടക്കുകയായിരുന്നു ആ അമ്മ. അന്ന് വിദേശകാര്യ മന്ത്രിയുടെ വിലപ്പെട്ട സമയം ഭര്‍ത്താവിനും കുടുംബത്തിനും നീക്കിവയ്‌ക്കുന്നതിനെക്കുറിച്ച് ഓര്‍ക്കാന്‍ പോലും കര്‍മനിരതയായ സുഷമയ്‌ക്ക് കഴിഞ്ഞിരുന്നില്ല.
ഒടുവില്‍ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ച സുഷമയ്‌ക്ക് നന്ദിയറിയിച്ചു കൊണ്ടുള്ള സ്വരാജ് കൗശലിന്റെ സന്ദേശം ഇന്റര്‍നെറ്റില്‍ വലിയ തരംഗമായിരുന്നു.
”മേഡം, ഇത്രകാലം ഞാന്‍ നിനക്കു പിറകേ ഓടുകയായിരുന്നു. ഇനിയങ്ങോട്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന തീരുമാനത്തിന് നിനക്കെന്റെ നന്ദി. ഒരിക്കല്‍ മില്‍ഖാ സിങ് പോലും ഓട്ടം നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
എന്നാല്‍, രാഷ്‌ട്രീയത്തിലെ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ചെലവഴിക്കാന്‍ സുഷമ എത്തിയപ്പോഴേക്കും കാലം അവര്‍ക്കായി കാത്തുവച്ച സമയം അവസാനിച്ചിരുന്നു.
സുഷമ എന്നന്നേക്കുമായി വിടവാങ്ങി. എന്നാല്‍, സുഷമ എന്ന പേരിനൊപ്പം സ്വരാജ് ചേര്‍ന്നാലേ പൂര്‍ണതയുള്ളൂ… സുഷമ സ്വരാജ് എന്ന പേരില്‍ ആ പ്രണയവും ജീവിക്കും എന്നെന്നും…നാഗാലാന്‍ഡ് കലാപ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ മധ്യസ്ഥന്‍, ഗവര്‍ണര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് സ്വരാജ് കൗശല്‍. രാഷ്‌ട്രീയ രംഗത്തോ ഭരണ രംഗത്തോ കൂടുതല്‍ ഉയരങ്ങളില്‍ എത്താമായിരുന്നു സ്വരാജിന്. പക്ഷേ, സുഷമയുടെ മുന്നേറ്റത്തിലും ഉയര്‍ച്ചയിലും തിരക്കിലും കരുതലോടെ കാവല്‍ നില്‍ക്കാനാണ് സ്വരാജ് തീരുമാനിച്ചത്. നിയമപഠന കാലത്തെ പ്രണയം മുതല്‍ വിയോഗം വരെ സുഷമയ്‌ക്കൊപ്പം നിന്നു സ്വരാജ്. ഇന്നലെ ഭാര്യയെ ദേശീയ പതാക പുതപ്പിക്കുമ്പോള്‍ മകള്‍ ബാംസുരിക്കൊപ്പം സല്യൂട്ട് നല്‍കും വരെ തുടര്‍ന്നു ആ യാത്ര…
















