ന്യൂഡൽഹി : 1993 ലെ മുംബൈ ബോംബാക്രമണം നടൻ സഞ്ജയ് ദത്ത് വിചാരിച്ചാൽ ഒഴിവാക്കാമായിരുന്നുവെന്ന് പ്രശസ്ത പബ്ലിക് പ്രോസിക്യൂട്ടറും നിലവിലെ പാർലമെന്റ് അംഗവുമായ ഉജ്ജ്വൽ നികം . സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നികത്തിന്റെ ഈ തുറന്ന് പറച്ചിൽ . സഞ്ജയ് ദത്ത് ശരിയായ സമയത്ത് ബുദ്ധിപൂർവ്വം പ്രവർത്തിച്ചിരുന്നെങ്കിൽ, ഭീകരമായ മുംബൈ ബോംബാക്രമണങ്ങൾ തടയാനും നൂറുകണക്കിന് ജീവൻ രക്ഷിക്കാനും കഴിയുമായിരുന്നുവെന്ന് നികം പറയുന്നു.
‘ സ്ഫോടനങ്ങൾക്ക് മുമ്പ് അബു സലീം ഒരു ടെമ്പോ ട്രക്കിൽ ധാരാളം അപകടകരമായ ആയുധങ്ങൾ കൊണ്ടുവന്നിരുന്നു . ഈ ആയുധങ്ങളിൽ നിരവധി ഹാൻഡ് ഗ്രനേഡുകളും എകെ-47 റൈഫിളുകളും ഉൾപ്പെടുന്നു. സഞ്ജയ് ദത്ത് ഈ ആയുധങ്ങളിൽ ചിലത് സൂക്ഷിച്ചിരുന്നു, എന്നാൽ പിന്നീട് അദ്ദേഹം ഹാൻഡ് ഗ്രനേഡുകൾ തിരികെ നൽകി.
ആയുധങ്ങളെക്കുറിച്ച് അറിഞ്ഞയുടൻ സഞ്ജയ് ദത്ത് നിർഭയമായി പോലീസിനെ അറിയിച്ചിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നുവെന്നാണ് ഞാൻ എപ്പോഴും വിശ്വസിച്ചിക്കുന്നത് . പോലീസ് ഉടനടി നടപടിയെടുക്കുമായിരുന്നു, ബോംബിംഗ് ഗൂഢാലോചന പരാജയപ്പെടുത്താമായിരുന്നു. ഇത് സംഭവിച്ചിരുന്നെങ്കിൽ, ഗൂഢാലോചനയിൽ ഉൾപ്പെട്ട എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യുമായിരുന്നു, മുഴുവൻ ഗൂഢാലോചനയും വളരെ നേരത്തെ തന്നെ പുറത്തുവരുമായിരുന്നു
“ഇത് വഴി നിരവധി പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു . സഞ്ജയ് ദത്തിനെ കുറ്റപ്പെടുത്താനുള്ള ഏറ്റവും വലിയ കാരണം അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു എന്നതാണ്, പക്ഷേ ആ സമയത്ത് അദ്ദേഹം പോലീസിനെ അറിയിച്ചില്ല . കൃത്യസമയത്ത് പോലീസിനെ അറിയിച്ചിരുന്നെങ്കിൽ, മുംബൈയിൽ ഉണ്ടായ നാശനഷ്ടങ്ങളും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടലും തീർച്ചയായും ഒഴിവാക്കാമായിരുന്നു.
സഞ്ജയ് ദത്ത് ഒരു തീവ്രവാദിയല്ല . സഞ്ജയ് ദത്തിന് ഒരു തീവ്രവാദ ആക്രമണം നടത്താൻ ഉദ്ദേശവുമുണ്ടായിരുന്നില്ല, മറിച്ച്, അദ്ദേഹത്തിന് ആയുധങ്ങളോടായിരുന്നു പ്രിയം . ഈ പ്രിയവും അശ്രദ്ധയും അദ്ദേഹത്തെ ആയുധങ്ങൾ കൈവശം വയ്‌ക്കുന്നതിലേക്ക് നയിച്ചു , കേസിൽ കുടുക്കി “ – നികം പറഞ്ഞു.
















