ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം അവിടെ നിയമം കൊണ്ടുവാന്‍ ഇന്ത്യയ്‌ക്ക് അവകാശമുണ്ടെന്ന് കേന്ദ്ര അഭ്യന്ത്ര മന്ത്രി അമിത് ഷാ. ജമ്മു കശ്മീര്‍ ബില്‍ രാജ്യസഭ അംഗീകാരത്തിനുശേഷം ലോക്സഭയില്‍ അവതരിപ്പിക്കുന്നതിനിടയിലാണ് ഈ പ്രസ്താവന നടത്തിയത്. കേന്ദ്രത്തിന്റെ ഈ നടപടി നിയമ ലംഘനമാണ്. എന്താണ് കശ്മീരില്‍ നടക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ലോക്സഭയില്‍ അറിയിച്ചു. എന്നാല്‍ ഏത് നിയമമാണ് തെറ്റിച്ചതെന്ന് കൃത്യമായി പറയണമെന്ന് അമിത്ഷാ മറു ചോദ്യം ചോദിച്ചതോടെ കൃത്യമായി മറുപടി പറയാന്‍ സാധിക്കാതെ ചൗധരിയും കോണ്‍ഗ്രസ് നേതൃത്വവും പരുങ്ങി.
തുടര്‍ന്ന് സഭയില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ശക്തമായ വാദ പ്രതിവാദമാണ് നടന്നത്. കോണ്‍ഗ്രസ് ലോക്സഭാ പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മനീഷ് തിവാരി എന്നിവരാണ് ജമ്മുവിലെ വിഘടനവാദികള്‍ക്കായി വാദിച്ചത്. പ്രതിപക്ഷത്ത് ആദ്യം സംസാരിച്ചത് അധീര്‍ രഞ്ജന്‍ ചൗധരിയാണ്. 1948 മുതല്‍ യുഎന്‍ നിരീക്ഷിക്കുന്ന വിഷയമാണ് ജമ്മു കശ്മീര്‍. അതിന്മേലെടുക്കുന്ന തിരുമാനം എങ്ങനെ ആഭ്യന്തര കാര്യമാകുമെന്ന് അദ്ദേഹം ചോദിച്ചു. ഇതോടെ കശ്മീരില്‍ യുഎന്‍ നിയന്ത്രണത്തില്‍ വിടണമെന്നാണോ താങ്കള്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യവുമായി അമിത് ഷാ എത്തി. ഇതോടെ പ്രതിപക്ഷം പ്രതിരോധത്തിലായി.
കശ്മീരിനായി നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്റിന് അവകാശമുണ്ട്. ഭരണഘടന അത് വ്യവസ്ഥ ചെയ്യുന്നുണ്ട്. കശ്മീര്‍ നമ്മുടെ അവിഭാജ്യ ഘടകമാണ്. ക്ശ്മീരിന് ഒന്നും സംഭവിച്ചിട്ടില്ല. അവിടം കേന്ദ്രഭരണ പ്രദേശമാക്കാനുള്ള ബില്ല് 125 വോട്ടുകളോടുകൂടിയാണ് രാജ്യസഭയില്‍ പാസായത്. എന്നാല്‍ ഇതില്‍ നിയമലംഘനം ആരോപിക്കുന്ന കോണ്‍ഗ്രസ് എന്താണ് ഇതില്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗം തന്നെയാണ്. ഈ മേഖലയ്‌ക്ക് വേണ്ടി ജീവന്‍ നല്‍കാനും തയ്യാറാണ്. പാക് അധിനിവേശ കശ്മീരും അക്സായ് ചൈനും ഉള്‍പ്പെടുന്നതാണ് ജമ്മു കശ്മീരിന്റെ അതിര്‍ത്തിയെന്ന് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പ്രതികരണം കശിമീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന നിലയിലാണ്. പാക് അധിനിവേശ കശ്മീരിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും അമിത്ഷാ രൂക്ഷമായി വിമര്‍ശിച്ചു.രാജ്യസഭ പാസാക്കിയ ബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
















