ന്യൂദല്‍ഹി: ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ഭരിച്ച ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് എഴുപതാണ്ടുകള്‍ക്കിപ്പുറം വീണ്ടും രാഷ്‌ട്രത്തിന്റെ അഖണ്ഡതയ്‌ക്കായി ശക്തമായ നടപടികള്‍ വന്നു തുടങ്ങി. മാസങ്ങള്‍ നീണ്ട സൂക്ഷ്മവും കണിശവുമായ നീക്കങ്ങള്‍ക്കൊടുവിലാണ് കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന വിവാദ വ്യവസ്ഥ എടുത്തുകളയാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനമെടുത്തത്.
ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമാണ് കശ്മീര്‍ തന്ത്രങ്ങള്‍ക്ക് മുന്നിലും പിന്നിലുമായി അണിനിരന്നത്. കഴിഞ്ഞ 48 മണിക്കൂറില്‍ 40ലേറെ മണിക്കൂര്‍ അമിത് ഷാ ആഭ്യന്തര മന്ത്രാലയത്തിലെ ഓഫീസില്‍ നിരന്തര ചര്‍ച്ചകളിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണി വരെ ഓഫീസില്‍ തുടര്‍ന്ന അമിത് ഷാ കേന്ദ്രമന്ത്രിസഭാ യോഗ ശേഷമാണ് പാര്‍ലമെന്റിലെത്തി കശ്മീര്‍ പ്രസ്താവന നടത്തിയതെന്നും ശ്രദ്ധേയം. പാര്‍ലമെന്റില്‍ അമിത് ഷാ പ്രസ്താവന നടത്തുന്നതു വരെ സര്‍ക്കാര്‍ നടപടി പുറത്തുവിടാതെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കാനായതും മാധ്യമങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ സാധിച്ചതും ആഭ്യന്തരമന്ത്രിയുടെ കണിശതയുടെ തെളിവായി.
അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേര്‍ക്ക് ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് കശ്മീരിലെങ്ങും അധികമായി സുരക്ഷാ സൈനികരെ വിന്യസിച്ചിരുന്നു. 370-ാം വകുപ്പ് റദ്ദാക്കുമ്പോള്‍ വിഘടനവാദികളും അവരെ പിന്തുണയ്‌ക്കുന്ന കശ്മീരിലെ രാഷ്‌ട്രീയ നേതൃത്വവും കലാപത്തിന് ശ്രമം നടത്തുമെന്നതിനാല്‍ ഇക്കൂട്ടരെയെല്ലാം കരുതല്‍ തടങ്കലിലെടുത്തു. വാര്‍ത്താവിതരണ സംവിധാനങ്ങള്‍ നിയന്ത്രിച്ചതോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനുള്ള വിഘടനവാദികളുടെ പദ്ധതി പാളി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയുള്ള പ്രതിഷേധം ദേശസുരക്ഷയെ ബാധിക്കുന്നവയാണെങ്കില്‍ കര്‍ശനമായി നേരിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമസംവിധാനങ്ങള്‍ താറുമാറാക്കാനുള്ള ശ്രമങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ നല്‍കണം. തെറ്റായ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് കര്‍ശനമായി തടയണമെന്ന നിര്‍ദേശങ്ങളും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
















