ശ്രീനഗര്‍: ഈ മാസം 15വരെ നടക്കുന്ന അമര്‍നാഥ് തീര്‍ഥാടനത്തെ തകര്‍ക്കാന്‍ പാക് ഭീകരര്‍ പദ്ധതിയിട്ടെന്നു ഇന്ത്യന്‍ സേന. അമര്‍നാഥ് തീര്‍ഥാടകരെ ലക്ഷ്യമിട്ട് വന്‍ ആക്രമണത്തിനാണ് പാക് സൈന്യത്തിന്റെ ഒത്താശയോടെ ഭീകരര്‍ തയാറെടുത്തത്. ഭീകരാക്രമണം മുന്നില്‍ കണ്ടാണു വന്‍ സൈനിക വിന്യാസത്തിനു സര്‍ക്കാര്‍ നടപടി ശക്തമാക്കിയത്. ഏതുനിമിഷവും ഭീകരര്‍ ആക്രമണം നടത്താമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ഥാടനത്തിനെത്തിയവരോട് ഉടന്‍ സംസ്ഥാന വിടാന്‍ രാഷ്‌ട്രപതി ഭരണമുള്ള ജമ്മു കശ്മീരിലെ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെയാണ് നിര്‍ണായകമായ ഉത്തരവ്. അമര്‍നാഥ് യാത്രയ്‌ക്കായി തീര്‍ത്ഥാടകരും വേനല്‍ക്കാലമായതിനാല്‍ സഞ്ചാരികളും ധാരാളമായി കശ്മീരിലേക്ക് എത്തുന്ന സമയമാണിത്. ഇതിനിടയിലാണ് സംസ്ഥാനത്ത് വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കാനും സഞ്ചാരികളായി എത്തിയവരെ മടക്കി അയക്കാനുമുള്ള തീരുമാനം. തീര്‍ഥാടകരെ ആക്രമിക്കാന്‍ ഭീകരര്‍ കരുതിയിരുന്ന ആയുധങ്ങള്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ കെജെഎസ് ധില്ലന്‍ വെളിപ്പെടുത്തിയിരുന്നു.
സൈനികര്‍ നടത്തിയ തെരച്ചലിനിടെ അമര്‍നാഥ് തീര്‍ഥാടന പാതയ്‌ക്കു സമീപം തീവ്രവാദികള്‍ ക്യാംപ് ചെയ്തിരുന്ന ഇടം കണ്ടെത്തിയത്. ഇവിടെ നിന്ന് ടെലിസ്‌കോപ് സംവിധാനമുള്ള എം24 അമേരിക്കല്‍ സ്നൈപ്പര്‍ റൈഫിള്‍ സൈന്യം പിടിച്ചെടുത്തു. കൂടാതെ, ഈ ക്യാംപില്‍ നിന്ന് പാക് സൈന്യം ഉപയോഗിക്കുന്ന അവരുടെ ചിഹ്നങ്ങള്‍ അടങ്ങിയ മൈനും കണ്ടെത്തി. ഇതോടെ അതിര്‍ത്തി കടന്ന് അമര്‍നാഥ് തീര്‍ഥയാത്രയ്‌ക്കിടെ ആക്രമണം നടത്താന്‍ പാക് സൈന്യത്തിന്റെ ഒത്താശയോടെ ഭീകരര്‍ ശ്രമിക്കുന്നെന്നു ധില്ലന്‍ വ്യക്തമാക്കി. കശ്മീരില്‍ അശാന്തി പടര്‍ത്താന്‍ പാക്കിസ്ഥാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും നിരവധി സ്ഫോടക വസ്തുക്കളാണ് അടുത്തിടെ കശ്മീരില്‍ നിന്നു കണ്ടെടുത്തതെന്നും ധില്ലന്‍.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഓഗസ്റ്റ് 4വരെ അമര്‍നാഥ് തീര്‍ത്ഥയാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ കാലാവസ്ഥ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അമര്‍നാഥില്‍ വിന്യസിച്ചിരുന്ന ഒരു വിഭാഗം സൈന്യത്തെ കശ്മീരിലെ സുരക്ഷാ ചുമതലക്കായി പിന്‍വലിച്ചിരുന്നു. ഏകദേശം 40,000 സൈനികരെയാണ് അമര്‍നാഥ് തീര്‍ത്ഥയാത്രക്ക് സുരക്ഷയൊരുക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇത്തരം അട്ടിമറി വിവരങ്ങള്‍ പുറത്തുവന്ന സ്ഥിതിക്ക് തീര്‍ഥയാത്രയ്‌ക്കു കൂടുതല്‍ സുരക്ഷ ഒരുക്കാനുള്ള നീക്കത്തിലാണ് സൈന്യം. വ്യാഴാഴ്ച ഉച്ചമുതല്‍ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങള്‍ക്കും കോടതികള്‍ക്കും നല്‍കിയ സുരക്ഷ ജമ്മു കശ്മീര്‍ പൊലീസ് പിന്‍വലിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആയുധങ്ങളില്ലാതെ സുരക്ഷാ ജോലിക്ക് വിന്യസിച്ച പൊലീസുദ്യോഗസ്ഥരെയാണ് മടക്കിവിളിച്ചതെന്നും സുരക്ഷാഉദ്യോഗസ്ഥരില്‍ നിന്നും ഭീകരര്‍ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടിയെന്നും കശ്മീര്‍ എഡിജിപിയെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതയും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ വല്ലാത്ത ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഉടനെയുണ്ടാവും എന്ന അഭ്യൂഹം വളരെ ശക്തമാണ്. സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള സാധാരണ സുരക്ഷാ നടപടികളാണ് ഇതെന്നും അതല്ല നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സൈനികവിന്യാസമാണെന്നുമാണു സേനാ വൃത്തങ്ങളുടെ വിശദീകരണം. എന്നാല്‍, ഭീകരാക്രമണം ഉണ്ടായാല്‍ കനത്ത തിരിച്ചടിക്കുള്ള ഒരുക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണു സൂചന. സൈന്യത്തെ കൂടാതെ, വ്യോമസേനയുടെ വിമാനങ്ങളും അതിര്‍ത്തിക്ക് ഇപ്പുറം സജ്ജമാണ്. സൈന്യം ആവശ്യപ്പെട്ടാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ വ്യോമസേന തയാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.
















