ബെംഗളൂരു: രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശം പാലിക്കാതെ സര്‍ക്കാര്‍. ഇന്ന് ഉച്ചയ്‌ക്ക് 1.30ന് ഉള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പാലിച്ചില്ല. സഭ മൂന്ന് മണിവരെ പിരിയുകയും ചെയ്തു.
എന്നാല്‍ ചര്‍ച്ച പൂര്‍ത്തിയാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാകില്ലെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ പ്രതികരിച്ചു. വിശ്വാസ പ്രമേയത്തെ മേലുള്ള ചര്‍ച്ച പൂര്‍ത്തിയായാല്‍ ശബ്ദ വോട്ട് നടത്തും. ഗവര്‍ണറുടെ നിര്‍ദ്ദേശത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. കാരണം ഗവര്‍ണര്‍ കത്ത് നല്‍കിയത് മുഖ്യമന്ത്രിക്ക് ആണെന്നും സ്പീക്കര്‍ പറഞ്ഞു. ഗവര്‍ണറുടെ ശുപാര്‍ശയില്‍ സ്പീക്കറോട് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു.
അതേസമയം, തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് കാട്ടി കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് സ്പീക്കര്‍ക്ക് കത്ത് നല്‍കി. ബിജെപി തട്ടിക്കൊണ്ടുപോയിട്ടില്ല. താന്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും എംഎല്‍എ കത്തില്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെ കുമാരസ്വാമി വിശ്വാസവോട്ട് തേടിയത്. ഒറ്റവാചകത്തിലാണ് അദ്ദേഹം വിശ്വാസപ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേത്തുടര്‍ന്ന് ഒന്നരമണിക്കൂറോളം സഭ നിര്‍ത്തിവെച്ചു.
കോണ്‍ഗ്രസ്- ജെഡിഎസ് പക്ഷത്തെ പതിനാറ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചതോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയത്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെവീഴാനാണ് സാധ്യത. രാജിവെച്ച എംഎല്‍എമാരില്‍ പതിമൂന്നുപേര്‍ കോണ്‍ഗ്രസുകാരും മൂന്നുപേര്‍ ജെഡിഎസ് അംഗങ്ങളുമാണ്.
















