കൊച്ചി: കേരളത്തില്‍ ഹിന്ദുക്കള്‍ മതേതര ബലിയാടുകളെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹവും വിഷുക്കണി വിവാദവും ഇതിന്റെ അവസാന ഉദാഹരണങ്ങളാണ്. മതവികാരം വൃണപ്പെടുത്തിയ വിഷയത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ആലുവയില്‍ ചേര്‍ന്ന ഹിന്ദു ഐക്യവേദി സംസ്ഥാന ഭാരവാഹിയോഗത്തിന്‌ശേഷം ഇന്നലെ എറണാകുളം പ്രസ് ക്ലബില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷു ആശംസയുടെ മറവില്‍ ഹിന്ദു സംസ്‌കാരത്തെയും വിശ്വാസങ്ങളേയും അവഹേളിച്ച നടപടിയെ യോഗം ശക്തമായി അപലപിച്ചു. സംസ്ഥാനത്തൊട്ടാകെ ഒരേ രീതിയിലാണ് വിഷു ആശംസയുമായി ബന്ധപ്പെടുത്തി ശ്രീകൃഷ്ണനെയും വിഷുക്കണിയേയും അവഹേളിച്ചത്. ഇത് ആസൂത്രിതമായി നടന്നതെന്നാണ് കരുതേണ്ടത്. കേരളത്തിലെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള മതതീവ്രവാദ സംഘടനകളുടെ ഗൂഢാലോചനയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലുള്ളത്. ഈ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇരു മുന്നണികളും സാംസ്‌കാരിക നായകരും കുറ്റകരമായ മൗനമാണ് പുലര്‍ത്തിയത്. ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുമ്പോള്‍ കാണുന്ന ഒട്ടകപക്ഷി നയമാണിത്. ഈ സംഭവത്തിനെതിരെ പ്രതികരിച്ചവരെ വേട്ടയാടുന്ന നിലപാടാണ് ആലപ്പുഴ എസ്പി സ്വീകരിച്ചിട്ടുള്ളത്. തികച്ചും സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിയെ യോഗം ശക്തമായി വിമര്‍ശിച്ചു. വിവാദത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ ഹോട്ടല്‍ മതതീവ്രവാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തുറപ്പിക്കാനാണ് ആലപ്പുഴ എസ്പിയുടെ ശ്രമമെന്നും യോഗം കുറ്റപ്പെടുത്തി.
ആര്‍.വി. ബാബു അദ്ധ്യക്ഷനായ യോഗം മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹി യോഗത്തില്‍ കെ.പി. ഹരിദാസ്, സി. ബാബു, വി. സുശികുമാര്‍, കെ. ഷൈനു, മഞ്ഞപ്പാറ സുമേഷ് എന്നിവര്‍ സംസാരിച്ചു. പട്ടിക ജാതിയില്‍പെട്ട 16 വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ മുസ്ലിം യുവാവിനെകൊണ്ട് വിവാഹം കഴിപ്പിച്ചാണ് സര്‍ക്കാര്‍ കേരളത്തിന്റെ മതേതര മഹത്വം ഉദ്‌ഘോഷിച്ചത്. പാവപ്പെട്ട ഹിന്ദു പെണ്‍കുട്ടികളെ ബലിയാടാക്കിയാണ് കേരളത്തിന്റെ മതേതരത്വം സ്ഥാപിച്ചെടുക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ജിഹാദാണ് കേരളത്തില്‍ നടപ്പാവുന്നത്. ഇതിന് നേതൃത്വം നല്‍കിയ മന്ത്രിയും എംപിയും പാര്‍ട്ടി സെക്രട്ടറിയും ഒരു പോലെ കുറ്റവാളികളാണ്.
ഭാഷാ പിതാവായ എഴുത്തച്ഛനെ അപമാനിക്കുന്ന ലേഖനമാണ് ദീപിക പത്രം നല്‍കിയത്. എഴുത്തച്ഛന്‍ ജീവിച്ചിരുന്നില്ല എന്നും മിഷണറിമാരാണ് മലയാള ഭാഷയുടെ പിതാക്കളെന്നും എഴുതി പ്രസിദ്ധീകരിക്കാന്‍ ദീപിക തയ്യാറായതിലൂടെ ദീപികയുടെ ദുഷ്ടലാക്ക് വ്യക്തമാണ്. സെന്റ് തോമസ് കേരളത്തില്‍ വന്നു എന്ന കെട്ടുകഥ ചരിത്രമാക്കി അവതരിപ്പിക്കുന്നവരാണ് എഴുത്തച്ഛന്റെ ചരിത്രത്തെ കെട്ടുകഥയാക്കുന്നതെന്നും യോഗം വിലയിരുത്തി. ആരോ ശബരിമല സ്വര്‍ണ കൊള്ളക്കേസ് ഇരുമുന്നണികളുടെയും താത്പര്യാര്‍ത്ഥം അട്ടിമറിക്കപ്പെട്ടതായും യോഗം ആരോപിച്ചു. ആറ് മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അന്വേഷണ സംഘം സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിച്ചത്. തെളിവുകള്‍ ശേഖരിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.
എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ മത തീവ്രവാദ സംഘടനകളുമായി ഉണ്ടാക്കിയ പരസ്യമായ സഖ്യത്തിലാണ് ഇടത്, വലത് മുന്നണികള്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഒരു ഭാഗത്ത് മതമാണ് തങ്ങള്‍ക്ക് മുഖ്യ വിഷയം എന്ന് നിലപാടുള്ള സാമുദായിക, വര്‍ഗീയ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണ തേടുകയും മറുവശത്ത് ഹിന്ദുക്കളെ വര്‍ഗീയവാദികളായി ചാപ്പകുത്തുകയും ചെയ്താണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേരളത്തെ മതഭീകര വാദികള്‍ക്ക് അടിയറവയ്‌ക്കുന്ന നിലപാടിനെ യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍ കരുതലോടെ കാണണമെന്ന് യോഗം ഓര്‍മ്മപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച എഫ്‌സിആര്‍എ ഭേദഗതി ബില്ല് സഭകളുടെ ഭീഷണിക്ക് വഴങ്ങാതെ എത്രയും വേഗം നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സേവന പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ വിദേശ പണം സ്വീകരിക്കുന്ന മത സംഘടനകള്‍ ഹിന്ദുക്കളെ മതം മാറ്റാനാണ് പ്രസ്തുത ഫണ്ടിന്റെ ഏറിയ പങ്കും ഉപയോഗിക്കുന്നത്.
അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ നിതിന്‍ രാജ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സാഹചര്യം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. പുരോഗമന കേരളമെന്ന അവകാശവാദത്തിനേറ്റ തിരിച്ചടിയാണ് ദന്തല്‍ കോളജ് സംഭവം. തികച്ചും നിയമവിരുദ്ധമായ ഈ സ്ഥാപനം ഇത്രയും കാലം എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിന് ഭരിക്കുന്നവരാണ് മറുപടി പറയേണ്ടത്. ഇതേ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട്ടെ പൊയിനാച്ചി ഡന്റല്‍ കോളജില്‍ പഠിക്കുമ്പോഴാണ് നിമിഷ ഫാത്തിമ മതം മാറി ഐഎസിലേക്ക് പോയത് എന്നുള്ളതും ഇത്തരം സ്ഥാപനങ്ങളുടെ ഉദ്ദേശശുദ്ധിയെകുറിച്ച് സംശയം ജനിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വനിത സംവരണ ബില്‍ പരാജയപ്പെടുത്തിയതിലൂടെ കേരളത്തിലെ വനിതകള്‍ക്ക് കിട്ടുമായിരുന്ന 10 ലോക്‌സഭാസീറ്റുകള്‍ നഷ്ടപ്പെടുത്തിയെന്നും യോഗം വിലയിരുത്തി. ഇത് ഇരു മുന്നണികളും വനിതകളോട് കാണിച്ച വഞ്ചനയാണ്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.വി. ശിവന്‍, ക്യാപ്റ്റന്‍ സുന്ദരം, ജില്ലാ അദ്ധ്യക്ഷന്‍ പി.സി. ബാബു, എ.ബി. ബിജു എന്നിവര്‍ പങ്കെടുത്തു.
















