ന്യൂദല്‍ഹി: ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ വിധി. വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക്ക് സൈനിക കോടതി വിധി പുന:പരിശോധിക്കണമെന്ന് അന്താരാഷ്‌ട്ര കോടതിയുടെ വിധിയില്‍ പറയുന്നു.
നാവികസേനയില്‍ നിന്ന് വിരമിച്ച 49 കരനായ കുല്‍ഭൂഷണ്‍ ജാദവിനെ 2016 മാര്‍ച്ച് മൂന്നിനാണ് ഇറാന്‍ പാക് അതിര്‍ത്തിക്കടുത്തു നിന്ന് ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന്‍ അറസ്റ്റു ചെയ്തത്. പാക-അഫ്ഗാന്‍ അതിര്‍ത്തിക്കടുത്ത് ബലൂചിസ്ഥാനിലെ ചമനില്‍ വച്ചാണ് അറസ്റ്റു ചെയ്തതെന്നാണ് പാക് വാദം. ഇറാനില്‍ നിന്ന് ജാദവിനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനില്‍ ബിസിനസ് നടത്തിവരികയായിരുന്നു ജാദവ്.
തുടര്‍ന്ന് പാക് സൈനിക കോടതി ജാദവിനെ കോര്‍ട്ട് മാര്‍ഷലിന് വിേധയനാക്കി. 2017 ഏപ്രിലില്‍ വധശിക്ഷയ്‌ക്ക് വിധിച്ചു. ചാരവൃത്തി നടത്തിയെന്ന് ജാദവ് കുറ്റസമ്മതം നടത്തിയെന്നാണ് പാക് വാദം. നിയമ ബിരുദം പോലുമില്ലാത്ത കരസേനാ ഉദ്യോഗസ്ഥര്‍ ജഡ്ജിമാരായ കോടതിയായ ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷലാണ് വിചാരണ നടത്തിയതും വധശിക്ഷ വിധിച്ചതും. കോടതി വിധിയെ ശക്തമായി അപലപിച്ച ഇന്ത്യ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.
പാക പട്ടാളക്കോടതി വധശിക്ഷ വിധിച്ച ശേഷം ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാണാന്‍ പോലും ജാദവിനെ അനുവദിച്ചിട്ടില്ല. ഇതുവഴി വിയന്ന കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല വിചാരണക്കാലത്ത് കുല്‍ഭൂഷണിന് മതിയായ നിയമസഹായവും ലഭിച്ചില്ല. അദ്ദേഹം ചാരനാണെന്ന പാക് വാദവും ഇന്ത്യ തള്ളി. ഏകപക്ഷീയമായ വിചാരണയും നയതന്ത്ര പ്രതിനിധിയെ കാണാന്‍ പോലും അനുവദിച്ചില്ലെന്നതും വിവരിച്ചാണ് ഇന്ത്യ 2017 മെയ് എട്ടിന് അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഏതു നിമിഷം വേണമെങ്കിലും കുല്‍ഭൂഷണെ പാക്കിസ്ഥാന്‍ കൊല്ലാമെന്നും ഹര്‍ജിയില്‍ ഇന്ത്യ പറഞ്ഞു. ഇന്ത്യയുടെ ഹര്‍ജി സ്വീകരിച്ച കോടതി 2017 മെയ് 18ന് പാക് കോടതിയുടെ വധശിക്ഷ സ്‌റ്റേ ചെയ്തു. കേസില്‍ അന്തിമ തീരുമാനം വരുംവരെ കുല്‍ഭൂഷണിനെ വധിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.
അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ രണ്ടു വാദങ്ങളാണ് ഉന്നയിച്ചത്. ഒന്ന് കുല്‍ഭൂഷണെ കാണാന്‍ നയതന്ത്ര പ്രതിനിധികളെ അനുവദിക്കാത്തതു വഴി പാക്കിസ്ഥാന്‍ വിയന്ന കരാര്‍ ലംഘിച്ചു. രണ്ട് നിയമ നടപടികളിലെ അപാകത. കുപ്രശസ്തമായ പാക് പട്ടാള കോടതിയുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത ഹരീഷ് സാല്‍വെ വധശിക്ഷ റദ്ദാക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. ജാദവ് ചാരനാണെന്നതിന് ധാരാളം തെളിവുണ്ടെന്നായിരുന്നു പാക് വാദം. പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ ബലൂചിസ്ഥാനിലേക്കയച്ച ചാരനാണെന്നും പാക്കിസ്ഥാന്‍ വാദിച്ചു. ജാദവ് അവിടെ ഭീകരത വളര്‍ത്തിയെന്നും ചാവേറുകളെ ഉണ്ടാക്കിയെന്നും കൂട്ടക്കൊലകള്‍ സംഘടിപ്പിച്ചെന്നും ആള്‍ക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും ബലൂചിസ്ഥാനില്‍ അസ്ഥിരത വളര്‍ത്തിയെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു.
















