കൊച്ചി: വ്യത്യസ്തമായ ശബ്ദം, ആലാപന ശൈലി, എത്ര ഹൈ പിച്ചിലും പാടാനുള്ള കഴിവ്… ആലാപനത്തിന്റെ മനോഹാരിത… അങ്ങനെ ചലച്ചിത്ര രംഗത്ത് കടന്നെത്തി വളരെ വേഗമാണ് സ്വതസിദ്ധമായ കഴിവുകൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്ര രംഗത്തെ ഗാനകോകിലമായത്. അതാണ് എസ്. ജാനകി.
സൂര്യകാന്തി സൂര്യകാന്തി, തളിരിട്ട കിനാക്കള്‍ തന്‍ താമര മാല വാങ്ങാന്‍, ഉണരുണരൂ ഉണ്ണിപ്പൂവേ, കൊന്നപ്പൂവേ കൊങ്ങിപ്പൂവേ, അഞ്ജനക്കണ്ണെഴുതി, വാസന്തപഞ്ചമി നാളില്‍, പൊട്ടാത്ത പൊന്നിന്‍ കിനാവുകൊണ്ടൊരു, കടവത്തു തോണിയടുത്തപ്പോള്‍ പെണ്ണിന്റെ, വീണേ വീണേ വീണക്കുഞ്ഞേ, അവിടുന്നെന്‍ ഗാനംകേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ട് അരികിലിരിക്കെ, സ്വര്‍ണമുകിലേ, നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍, അകലെ അകലെ നീലാകാശം, ആഴക്കടലിന്റെ അങ്ങേക്കരയിലായി തുടങ്ങി എത്രയെത്ര പാട്ടുകളാണ് അവര്‍ അവിസ്മരണീയമാക്കിയത്.
മലയാളത്തിന്റെ വാനമ്പാടിയെന്നും അറിയപ്പെട്ടിരുന്ന അവര്‍ മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങി 20 ഭാഷകളിലായി ചലച്ചിത്ര ഗാനങ്ങളും ആല്‍ബങ്ങളും അടക്കം 48,000 ലേറെ പാട്ടുകള്‍ പാടിയിട്ടുണ്ടെന്നാണ് കണക്ക്. ഇംഗ്ലിഷ്, ജാപ്പനീസ്, ജര്‍മ്മന്‍, സിംഹള ഭാഷകളിലും പാടി. വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തില്‍ പാടിക്കൊണ്ട് 1957ലാണ് ചലച്ചിത്ര ഗാനരംഗത്ത് എത്തിയത്. അതും 19-ാമത്തെ വയസില്‍ ആ വര്‍ഷം ആറ് ഭാഷകളില്‍ പാടി. ആറ് പതിറ്റാണ്ടുകള്‍ നീണ്ട സംഗീത സപര്യ അവര്‍ 2016ല്‍ അവസാനിപ്പിച്ചു.
നാല് ദേശീയ അവാര്‍ഡുകളും 33 വിവിധ സംസ്ഥാന അവാര്‍ഡുകളും നേടി. മൈസൂര്‍ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റും നേടി. 2013ല്‍ പദ്മഭൂഷണ്‍ നിരസിച്ചു. ഇത് ലഭിക്കാന്‍ വളരെയേറെ വൈകിയെന്ന് പറഞ്ഞാണ് നിരസിച്ചത്. യേശുദാസ്, ജയചന്ദ്രന്‍, എസ്.പി. ബാലസുബ്രഹ്‌മണ്യം തുടങ്ങി മിക്ക ഗായകര്‍ക്കും ഒപ്പം പാടിയിട്ടുണ്ട്.
മലയാളത്തിന്റെ ജാനകിയമ്മയുടെ ഒരു പാട്ടെങ്കിലും മൂളാതെ ഗാനാസ്വാദകരായ ഒരാളുടെയും ഒരു ദിവസം കടന്നു പോകില്ല. കുട്ടികളുടെ ശബ്ദത്തില്‍ പോലും പാടാന്‍ കഴിഞ്ഞിരുന്ന അവരുടെ ഗാനങ്ങളുടെ മാധുര്യം അനിര്‍വചനീയമാണ്. അക്ഷരാര്‍ത്ഥത്തില്‍ തേന്‍മഴയായിരുന്നു അവരുടെ പാട്ടുകള്‍. ഹൈ പിച്ചില്‍ പോലും വളരെ മനോഹരമായി പാടിയമാന്ത്രിക ശബ്ദം. ആത്മാര്‍പ്പണത്തിന്റെ ഉദാത്ത മാതൃകയായിരുന്നു അവര്‍.
















