ന്യൂദല്‍ഹി: പാക്കിസ്ഥാനും ഭീകരന്‍ അഫ്‌സല്‍ ഗുരുവിനും മുദ്രാവാക്യം വിളിക്കുന്നവര്‍ക്കും രാജ്യത്തെ വെട്ടിമുറിക്കുമെന്ന് മുദ്രാവാക്യം മുഴക്കുന്നവര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. 2016ല്‍ ജെഎന്‍യുവില്‍ ഇടത്-മുസ്ലിം സംഘടനകള്‍ നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണവും അതിന് കോണ്‍ഗ്രസ് നല്‍കിയ പിന്തുണയും പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. വന്ദേമാതരം അംഗീകരിക്കാത്തവര്‍ ഇവിടെ ജീവിക്കാന്‍ അര്‍ഹരാണോയെന്നും ലോക്‌സഭയില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ആരംഭിച്ച് സാരംഗി ചോദിച്ചു.
രാജ്യത്തെ വിഭജിക്കുന്നവര്‍ക്കൊപ്പമല്ല, പ്രധാനമന്ത്രിക്കൊപ്പമാണ് ജനങ്ങള്‍. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പ്രതിപക്ഷം മാപ്പ് പറയണം. നല്ല പ്രവൃത്തികള്‍ക്ക് പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധിയെ വാജ്‌പേയ് പ്രശംസിച്ചിരുന്നു. ഇത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രതിപക്ഷം ഈ മാന്യത കാട്ടുന്നില്ല. വന്‍ ജനപിന്തുണയോടെ അധികാരത്തിലെത്തിയ പ്രധാനമന്ത്രിയെ പ്രശംസിക്കാനുള്ള മാന്യത പ്രതിപക്ഷം പ്രകടിപ്പിക്കണം. ഇത്രയും വലിയ തോല്‍വിക്ക് ആത്മപരിശോധന നടത്തുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ചെയ്യേണ്ടത്.
യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ അദ്ദേഹം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ഒരു കുറ്റവും ചുമത്താതെ രാഷ്‌ട്രീയ പ്രവര്‍ത്തകരെ അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് ജയിലില്‍ പിടിച്ചിട്ടത് സാരംഗി ചൂണ്ടിക്കാട്ടി. പ്രീണനമാണ് കോണ്‍ഗ്രസ്സിന്റെ ആശയം. എല്ലാവരുടെയും വികസനമാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്ര. ജനങ്ങള്‍ കുടുംബവാഴ്ച ഇഷ്ടപ്പെടുന്നില്ലെന്നതിന്റെ തെളിവാണ് ഇത്തവണത്തെ ജനവിധി. പ്രസംഗത്തില്‍ കവിതകളും ശ്ലോകങ്ങളും ഉദ്ധരിച്ച സാരംഗി ഇംഗ്ലീഷ്, ഹിന്ദി, ബംഗ്ല, സംസ്‌കൃതം, ഒഡിയ തുടങ്ങിയ ഭാഷകളും ഉപയോഗിച്ചു. കോണ്‍ഗ്രസ് നേതാക്കളായ അധിര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് തുടങ്ങിയവരും സംസാരിച്ചു.
നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആധാര്‍ ബില്ലും, റെയില്‍മന്ത്രി പീയൂഷ് ഗോയല്‍ പ്രത്യേക സാമ്പത്തിക മേഖല ഭേദഗതി ബില്ലും അവതരിപ്പിച്ചു. രാജ്യസഭയില്‍ എംപിമാര്‍ വിവിധ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉന്നയിച്ചു. ജലക്ഷാമം മുന്‍പുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ പുതിയ മേഖലകളിലേക്കും വ്യാപിച്ചുവെന്ന് ബിജെപി എംപി സത്യനാരായണ്‍ ജതിയ ചൂണ്ടിക്കാട്ടി. ബിജെഡി എംപി പ്രസന്ന ആചാര്യ വനിതാസംവരണ ബില്‍ ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ വനിതാ എംപിമാരെ (78) ജയിപ്പിച്ചത് ഇത്തവണയാണെങ്കിലും ഇത് പോരെന്ന് രാജ്യസഭയില്‍ അവര്‍ ചൂണ്ടിക്കാട്ടി. ആന്ധ്രയ്‌ക്ക് പ്രത്യേക പദവി നല്‍കണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ തൃണമൂല്‍ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു.
















