തിരുവനന്തപുരം: കുംഭമേള വൈറല്‍ താരമായ മധ്യപ്രദേശ് ഹിന്ദു പട്ടിക വർഗ്ഗ സമുദായംഗമായ പെണ്‍കുട്ടിക്ക് 16 വയസ്സേയുള്ളൂവെന്നും ഇവരുടെ വിവാഹം കഴിക്കാന്‍ മുന്‍കൈ എടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എ.വി. ഗോവിന്ദന്‍, മന്ത്രി വി. ശവിന്‍കുട്ടി. രാജ്യസഭാ എംപി എ.എ. റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി.
സ്വന്തം രാഷ്‌ട്രീയ നേട്ടത്തിനായാണ് സിപിഎം നേതാക്കള്‍ 16 കാരിയെ യുപി സ്വദേശി മുസ്ലീം മതസ്ഥനായ 25 കാരൻ മുഹമ്മദ് ഫർമാൻ ഖാനുമായി നിയമ വിരുദ്ധ ചതി വിവാഹം നടത്തിക്കൊടുത്തതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയല്‍ , ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നാണ് തിരുവനന്തപുരം പോക്സോ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹര്‍ജിക്കാരന്റെ ആവശ്യം.
തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു പരാതിക്കാരനില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കും. തിങ്കളാഴ്ചയാണ് മൊഴിയെടുക്കുന്നത്. മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കേരളത്തിലേക്ക് തട്ടിക്കൊണ്ടു വന്ന ഇപ്പോള്‍ ഭര്‍ത്താവായിരിക്കുന്ന യു പി സ്വദേശി മുഹമ്മദ് ഫർമാൻ ഖാൻ, ഇവരുടെ വിവാഹം നടന്ന അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിലെ യോഗം പ്രസിഡന്‍റ് ഹരീന്ദ്രൻ, സെക്രട്ടറി അജിത് കുമാർ എന്നിവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുയരുന്നു.
18 വയസിന് താഴെയുളള പെണ്‍കുട്ടിയും 21 വയസിന് മുകളില്‍ പ്രായമുളള പുരുഷനും തമ്മിലോ രണ്ടു ഹിന്ദുക്കള്‍ തമ്മിലല്ലാതെ ഒരു ഒരു ഹിന്ദു പെണ്‍കുട്ടിയും മുസ്ലീം / ക്രിസ്ത്യൻ / പാർസി / ജൂത യുവാവും തമ്മില്‍ ജമ്മു കാശ്മീർ ഒഴികെയുള്ള ഒരു ഇന്ത്യൻ ക്ഷേത്രത്തിലും ഹിന്ദുമതാചാര പ്രകാരം വിവാഹം നടത്താൻ പാടില്ലായെന്ന 1955 ല്‍ നിലവില്‍ വന്ന ഹിന്ദു വിവാഹ നിയമം നല്ലവണ്ണം അറിയാവുന്ന പ്രതികള്‍ ഏപ്രില്‍ 9 ന് നടക്കാനിരുന്ന കേരള നിയമസഭാ ഇലക്ഷനില്‍ രാഷ്‌ട്രീയ നേട്ടത്തിന് നിയമം ലംഘിച്ച് പ്രവർത്തിച്ചുവെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. പെണ്‍കുട്ടിക്ക് 18 വയസ്സാണെന്ന് രേഖപ്പെടുത്തി മുഹമ്മദ് ഫർമാൻ ഖാനുമായി ഹിന്ദുമതാചാര പ്രകാരം ക്ഷേത്ര സന്നിധിയില്‍ വച്ച് വിവാഹിതരായതായി കാണിച്ച ക്ഷേത്ര പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് മാർച്ച് 11 ന് നല്‍കി. പ്രതികളുടെ സ്വാധീനത്താല്‍ പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ആതിര എ.ജെ. യുടെ ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് പ്രകാരം ഹിന്ദു – മുസ്ലീം വിവാഹം ഹിന്ദു വിവാഹ നിയമപ്രകാരം നടത്താൻ പാടില്ലെന്ന് അറിയാവുന്ന പൂവാർ പഞ്ചായത്ത് വിവാഹ രജിസ്ട്രാർ സ്വാധീനത്തിന് വഴങ്ങി വ്യാജ രേഖ അസല്‍ പോലെ ഉപയോഗിച്ച് പഞ്ചായത്ത് വിവാഹ സർട്ടിഫിക്കറ്റ് കെ – സ്മാർട്ട് അപ്പ് വഴി രജിസ്റ്റർ ചെയ്ത് നല്‍കി.- ഹര്‍ജിക്കാരന്‍ പറയുന്നു.
തുടർന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് പത്ര ദൃശ്യ മാധ്യമങ്ങള്‍ വഴി വിളംബരംചെയ്തു.ഗോവിന്ദൻ മാസ്റ്റർ വധുവരന്മാർക്ക് ബൊക്കെ നല്‍കി ആദരിക്കുകയും ഇരുവരുടെയും വരണമാല്യം ചാർത്തിയ വിവാഹ ഫോട്ടോയില്‍ ചുവടില്‍ ” ദിസ് ഈസ് ദി റിയല്‍ കേരള സ്റ്റോറി , വിത്ത് ബെസ്റ്റ് കോംപ്ലിമെന്റ്സ് ഫ്രം സിപിഐ (എം) ” എന്ന് ആലേഖനം ചെയ്ത് നല്‍കി. “മതനിരപേക്ഷയുടെ അങ്ങേയറ്റം കേരളം ലോകത്തിന് മുന്നില്‍ പ്രധാന മാതൃകയാണ് ! ആ മാതൃക അതേ പോലെ മുന്നോട്ടു കൊണ്ടുപോകാനാണ് ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റു കാരും ഞങ്ങളും ആഗ്രഹിക്കുന്നത് ” എന്ന് ഗോവിന്ദൻ മാസ്റ്റർ പ്ര്യഖ്യാപിച്ചു. “യഥാർത്ഥ കേരള സ്റ്റോറി എന്നത് ഈ കല്യാണമാണ്. നമുക്ക് കേരളത്തിലെ മുഴുവൻ ജനങ്ങള്‍ക്കും അഭിമാനിക്കാം ! ലോകത്തിന്റെ മുന്നില്‍ മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും പേരുകേട്ട നാടാണ് കേരളമെന്ന് നമുക്കെല്ലാവർക്കും അഭിമാനിക്കാം. ഇത് കുട്ടികളുടെ ധൈര്യം! ഇത് പോലെ തന്നെ പതിനായിരക്കണക്കിന് ആള്‍ക്കാർക്ക് ഇത് പോലെ സമ്മർദ്ദത്തിനും ഭീഷണിയുമായി അവിടെ കഴിയുകയാണ്. കേരളം സ്വർഗ്‌ഗമാണെന്ന് തെളിയിക്കുകയാണ് “എന്ന് രണ്ടാം പ്രതി മന്ത്രി ശിവൻ കുട്ടി പ്രസ്താവിച്ചു. ” ഇതാണ് കേരളം! ഏത് മതത്തില്‍ പെട്ടവർക്കും പരസ്പരം വിവാഹം കഴിക്കാനുള്ള അവകാശമാണ് മൗലിക അവകാശം ! പക്ഷേ ഇന്ത്യയില്‍ എല്ലായിടത്തും സാധ്യമാകുന്നില്ല! നിർഭയം സാധ്യമാകുന്ന ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളം! വിവാഹം സ്വർഗ്ഗത്തില്‍ വച്ചാണ് !ആ സ്വർഗ്ഗത്തിന്റെ പേരാണ് കേരളം” എന്ന് മൂന്നാം പ്രതി റഹീം പ്രസ്താവിച്ചു.
ക്രിമിനല്‍ ഗൂഢാലോചന നടന്ന കൃത്യ സ്ഥലമായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കന്റോണ്‍മെന്റ് പോലീസ് സർക്കിള്‍ ഇൻസ്പെക്ടർക്കും അസിസ്റ്റന്റ് കമ്മീഷണർക്കും പരാതി നല്‍കിയിട്ടും അവഗണിച്ചുവെന്നും അഡ്വ: നെയ്യാറ്റിൻകര പി. നാഗരാജ് സമർപ്പിച്ച ഹർജിയില്‍ പറയുന്നു.
















