റിയാദ് : ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 ഏപ്രിൽ 20-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ആഭ്യന്തര തീർത്ഥാടകർക്ക് സേവനം നൽകുന്നതിന് ആവശ്യമായ ഔദ്യോഗിക ലൈസൻസില്ലാത്ത വ്യാജ ഹജ്ജ് കാമ്പെയ്‌നുകൾക്കും ഓഫീസുകൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വെബ്‌സൈറ്റുകളിലും, സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് സൗദികളോടും പ്രവാസികളോടും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. ആഭ്യന്തര തീർഥാടകർക്ക് സേവനം നൽകുന്ന ലൈസൻസുള്ള സ്ഥാപനങ്ങളുടെ നിയമസാധുത ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പൊതുജനങ്ങൾക്ക് പരിശോധിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട ചട്ട ലംഘനങ്ങൾ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാവുന്നതാണ്:
മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ – 911 എന്ന നമ്പറിൽ.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ – 999 എന്ന നമ്പറിൽ.
















