ന്യൂദൽഹി : തനിക്ക് നഷ്ടപ്പെട്ട മാന്യതയും ബഹുമാനവും തിരികെ ലഭിച്ചത് ബിജെപിയിൽ വന്നതിന‌് ശേഷമാണെന്ന് പ്രശസ്ത നടി ജയപ്രദ. മോദിയെപ്പോലുള്ള ഒരു പ്രധാനമന്ത്രിയുടെ ഒപ്പം രാജ്യത്തെ സേവിക്കാൻ സാധിക്കുക എന്നത് അഭിമാനമെന്ന് കരുതുന്നുവെന്നും അവർ പറഞ്ഞു.
സമാജ് വാദിയിൽ പ്രവർത്തിക്കവെ തനിക്ക് വളരയധികം അപമാനം സഹിക്കേണ്ടി വന്നിരുന്നുവെന്ന് ജയപ്രദ വെളിപ്പെടുത്തുന്നു. എന്റെ അഭിനയജീവിതത്തെക്കുറിച്ച് വളരെ മോശം അഭിപ്രായങ്ങളാണ് എനിക്ക് സമാജ് വാദി പാർട്ടി നേതാക്കളിൽ നിന്നും ലഭിച്ചത്. അതെന്നെ വളരയധികം വേദനിപ്പിച്ചിരുന്നു , അപമാനപ്പെടുത്തിയിരുന്നുവെന്നും ജയപ്രദ പറഞ്ഞു.
ബിജെപി ഒരു ദേശീയ പാർട്ടിയാണ്. എന്നാൽ സമാജ് വാദി പാർട്ടി പ്രാദേശിക കക്ഷിയാണ്. ഒരു സ്ത്രീയെന്ന നിലയിലും രാഷ്‌ട്രീയ പ്രവർത്തക എന്ന നിലയിലും എനിക്ക് ബഹുമാനം നൽകിയത് ബിജെപിയാണ്. റാംപൂരിലെ ജനങ്ങൾക്ക് തന്നെ വ്യക്തമായി അറിയാം . അമ്പലത്തിൽ പോയതിന് ശേഷമാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോയത്. എന്നാൽ തന്റെ മുൻ സഹപ്രവർത്തകനും സമാജ് വാദി പാർട്ടി നേതാവുമായ അസംഖാൻ വർഗീയമായി ചിന്തിക്കുന്ന വ്യക്തിയാണ്. തന്നെ വ്യക്തിപരമായും രാഷ്‌ട്രീയപരമായും അസം ഖാൻ അപമാനിച്ചു കൊണ്ടിരിക്കുകയാണെന്നും ജയപ്രദ വ്യക്തമാക്കി.
താനിപ്പോൾ ബിജെപിയിൽ അംഗത്വം എടുത്തിട്ടേയുള്ളൂവെന്നും ലോക്സഭയിലേക്ക് മത്സരിച്ചു ജയിക്കുക എന്നതാണ് ഇപ്പോഴത്തെ തന്റെ ലക്ഷ്യമെന്നും ജയപ്രദ പറഞ്ഞു.
















