വയനാട്::ഒരു സമുദായത്തിന്റെ വോട്ട് ബാങ്ക് കയ്യില്‍വെച്ച് തെരഞ്ഞെടുപ്പിന് മാത്രമെത്തുന്ന ഈ മണ്ണിലെ പ്രകൃതിദുരന്തങ്ങളില്‍ കേഴുന്നവരെ ചേര്‍ത്തുപിടിക്കാനെത്താത്ത പ്രിയങ്ക ഗാന്ധി എന്ന എംപി വയനാടിന് വേണ്ടെന്ന മുറവിളി ശക്തം. വയനാടില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴൊന്നും അവര്‍ രംഗത്തെത്തുന്നില്ല എന്നത് സാധാരണ വയനാട്ടുകാരെ വേദനിപ്പിക്കുന്നു. കള്ളാടിയില്‍ ഇപ്പോള്‍ നടന്ന ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മാത്രമല്ല, നേരത്തെ നടന്ന മുണ്ടക്കൈ-ചൂരല്‍മല പ്രകൃതിദുരന്തത്തിലും പ്രിയങ്ക തകര്‍ന്ന മനുഷ്യഹൃദയങ്ങളെ ചേര്‍ത്തുപിടിക്കാന്‍ ആവശ്യമുള്ള സമയത്തൊന്നും ഓടിയെത്തിയിരുന്നില്ല. എന്തിന് പുനരധിവാസപരിപാടിയിലും കാര്യമായ ഇടപെടല്‍ നടത്തിയില്ല.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രിയങ്കയ്‌ക്കെതിരെ വിമര്‍ശനം ശക്തമാവുകയാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ പ്രയങ്ക അവഗണിക്കുന്നുവെന്നാരോപിച്ച് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്‌എഫ് രംഗത്തെത്തിയിരുന്നു.
വയനാട് നേരിടുന്ന അതീവ ഗുരുതരമായ ഈ സാഹചര്യത്തില്‍ മണ്ഡലത്തിലെ ജനപ്രതിനിധിയുടെ സജീവമായ ഇടപെടല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധിക്ക് എഐഎസ്‌എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി തുറന്ന കത്തെഴുതിയിരുന്നു.
ദുരന്തബാധിതർക്കൊപ്പം നേരിട്ട് നില്‍ക്കാനും രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനും എംപിമാര്‍ക്ക് വലിയ പങ്കുണ്ടെന്നിരിക്കെയാണ് പ്രിയങ്ക അതിനെ അവഗണിക്കുന്നത്. മുസ്ലിം വോട്ട് ബാങ്ക് സുരക്ഷിതമായതിനാല്‍ വന്നില്ലെങ്കിലും ജയിക്കുമെന്ന ഉറപ്പുള്ളതിനാലാണ് അവര്‍ക്ക് ഈ അവഗണനയെന്നും വിമര്‍ശനമുയരുന്നു. നിരവധി കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും, അനേകം മനുഷ്യർ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായവർക്കായി തിരച്ചില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍, മണ്ഡലത്തിന്റെ എംപി എന്തുകൊണ്ട് എത്തുന്നില്ല?- സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.
ദുരന്തബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദർശിക്കാനും സംസ്ഥാന-കേന്ദ്ര സർക്കാരുകളുമായി ഫലപ്രദമായി ഏകോപനം നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാനും ജനപ്രതിനിധിക്ക് ഉത്തരവാദിത്തമുണ്ട്. അത്യാധുനികമായ രക്ഷാപ്രവർത്തന സംവിധാനങ്ങള്‍ ദുരന്തഭൂമിയില്‍ എത്തിക്കാനും ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് മതിയായ സാമ്പത്തിക സഹായം ഉറപ്പാക്കാനും സമഗ്രമായ പുനരധിവാസ പദ്ധതികള്‍ ആവിഷ്കരിക്കാനും എംപിമാര്‍ക്ക് വലിയ പങ്കുണ്ട്. പക്ഷെ യാതൊരു രാഷ്‌ട്രീയലാഭവും ഇല്ല എന്നതിനാലാണ് പ്രിയങ്ക എത്താതിരിക്കുന്നത് എന്ന് ചിലര്‍ വിമര്‍ശിക്കുന്നു. മോദി സര്‍ക്കാരിനെ അടിക്കാനുള്ള വടി കിട്ടുന്ന ചെറിയ പെറ്റികേസ് കിട്ടിയാലും അവിടെ ഓടിയെത്താന്‍ ഇവര്‍ മറക്കാറില്ലെന്ന പരിഹാസവും പ്രിയങ്കയ്‌ക്ക് നേരെ ഉയരുന്നു.
“ഇത് വെറും വാക്കുകളുടെ സമയമല്ല; നേതൃത്വവും കരുണയും നിർണായകമായ ഇടപെടലുകളും പ്രകടിപ്പിക്കേണ്ട നിമിഷമാണിത്. തങ്ങളുടെ ശബ്‍ദം കേള്‍ക്കാൻ ആളുണ്ടെന്നും, ഈ അതിദുഷ്കരമായ സമയത്ത് സ്വന്തം ജനപ്രതിനിധി തങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുണ്ടെന്നും വയനാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്.” – കത്തില്‍ എഐഎസ്‌എഫ് വിമര്‍ശിക്കുന്നു.
















