സതാംപ്ടണ്: ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സല വീണ്ടും ഗോളടി തുടങ്ങിയതോടെ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. സതാംപ്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് തുരത്തിയ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്നാണ് മുന്നിലെത്തിയത്. 33 മത്സരങ്ങളില്‍ ലിവര്‍പൂളിന് 82 പോയിന്റായി. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിക്ക് 32 മത്സരങ്ങളില്‍ 80 പോയിന്റുണ്ട്.
സതാംപ്ടണിനെതിരെ ഒമ്പതാം മിനിറ്റില്‍ ഗോള്‍ വഴങ്ങി പിന്നാക്കം പോയ ലിവര്‍പൂള്‍ ശക്തമായ തിരിച്ചുവരവിലാണ് വിജയം പിടിച്ചത്. എസ്്. ലോങ്ങാണ് സതാംപ്ടണെ മുന്നിലെത്തിച്ചത്. ഗോള്‍ വീണതോടെ നിറം മങ്ങിയ ലിവര്‍പൂള്‍ മത്സരം പുരോഗമിച്ചതോടെ ഫോമിലേക്ക്് ഉയര്‍ന്നു. 36-ാം മിനിറ്റില്‍ അവര്‍ ഗോള്‍ മടക്കി. നബി കെയ്റ്റയാണ് സ്കോര്‍ ചെയ്ത്.
രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ ഗോളിലൂടെ മുഹമ്മദ് സല ലിവര്‍പൂളിന് 2-1ന്റെ ലീഡ് നേടിക്കൊടുത്തു. എട്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് സലയുടെ ബൂട്ടില്‍ നിന്ന് പന്ത് വലയില്‍ കയറുന്നത്. പ്രീമിയര്‍ ലീഗില്‍ സലയുടെ അമ്പതാം ഗോളാണിത്.
ആറു മിനിറ്റുകള്‍ക്കുശേഷം ലിവര്‍പൂള്‍ മൂന്നാം ഗോള്‍ കുറിച്ച് വിജയം സുനിശ്ചിതമാക്കി. ജോര്‍ദാന്‍ ഹെന്‍ഡേഴ്സണാണ് ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: