ന്യൂദല്‍ഹി : ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. മുമ്പ് ഈ കേസ് അന്വേഷിച്ചിരുന്ന രാജീവ് കുമാര്‍ തെളിവുകള്‍ നശിപ്പിച്ചെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട സിബിഐ ചോദ്യം ചെയ്യലിനോട് രാജീവ് കുമാര്‍ സഹകരിക്കില്ലെന്നും സുപ്രീംകേടതിയില്‍ അറിയിച്ചിട്ടുണ്ട്. മുമ്പ് രാജീവ് കുമാറിനെ സിബിഐ സംഘം ചോദ്യം ചെയ്യാനൊരുങ്ങിയപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇടപെട്ട് തടഞ്ഞിരുന്നു. തുടര്‍ന്ന് ബംഗാള്‍ പോലീസ് സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത് വന്‍ വിവാദങ്ങള്‍ക്കും കാരണമായി.
പിന്നീട് ഇത് സുപ്രീംകോടതിയിലെത്തിയതോടെ ്അന്വേഷണവുമായി സഹകരിക്കാന്‍ കമ്മീഷണറോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പലതവണ ചോദ്യംചെയ്യല്‍ നടത്തിയിട്ടും രാജീവ് കുമാര്‍ സഹകരിച്ചില്ലെന്നും, ചോദ്യം ചെയ്യലില്‍ അദ്ദേഹം പലതും മറച്ചുവെയ്ക്കുന്നതായും സത്യം തുറന്നുപറയുന്നില്ലെന്നും സിബിഐ ആരോപിക്കുന്നുണ്ട്. അതിനാല്‍ അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യംചെയ്യലിന് അവസരമൊരുക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: