ഹൈദരബാദ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഭീകരവാദം പ്രശ്നമല്ലെങ്കിൽ അദ്ദേഹത്തിന് ലഭിക്കുന്ന എസ്‌പിജി സുരക്ഷ വേണ്ടെന്ന് വയ്‌ക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ പ്രധാന പ്രശ്നം ഭീകരവാദമല്ലെന്നും തൊഴിലില്ലായ്‌മയാണെന്നുമുള്ള രാഹുലിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയായാണ് സുഷമ ഇക്കാര്യം പറഞ്ഞത്.
“രാഹുലിന് ഭീകരവാദം ഒരു പ്രശ്നമല്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് താങ്കള്‍ക്ക് എസ്‌പിജി സുരക്ഷ. അത് വേണ്ടെ എന്ന് എഴുതി നല്‍കൂ. രാജീവ് ഗാന്ധി വധത്തിനു ശേഷം താങ്കളുടെ കുടുംബാംഗങ്ങള്‍ എല്ലാം തന്നെ സുരക്ഷാവലയത്തിനുള്ളിലാണ്. അങ്ങനെയിരിക്കെ, രാജ്യത്ത് ഭീകരവാദമേയില്ല എന്നാണ് താങ്ങളുടെ അഭിപ്രായമെങ്കില്‍ സുരക്ഷ വേണ്ടെന്നു വയ്‌ക്കണം”- സുഷമ പറഞ്ഞു.
ജെയ്ഷെ- ഇ- മുഹമ്മദിനെതിരായി നടത്തിയ ആക്രമണത്തിന്റെ ക്രെഡിറ്റ് ബിജെപി ഒറ്റയ്‌ക്ക നേടും എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത് തീര്‍ത്തും ബാലിശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിക്ക് അന്താരാഷ്‌ട്ര തലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍, നമ്മുടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെ കണക്കറ്റ് വിമര്‍ശിക്കുകയാണ് ചെയ്തത്.
ബിജെപി സര്‍ക്കാര്‍ ചെയ്ത നടപടികളെ വിമര്‍ശിക്കുന്നവര്‍ 2008ല്‍ മുബൈ ഭീകരാക്രമണം നടന്നപ്പോള്‍ യുപിഎ എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിച്ചില്ല എന്ന് ആലോചിക്കണമെന്നും സുഷമ ഓര്‍മ്മപ്പെടുത്തി. സുരക്ഷ, വികസനം, ക്ഷേമം എന്നീ മൂന്ന് പ്രധാന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ബിജെപിയും എന്‍ഡിഎയും 2019ലെ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഹൈദരാബാദിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേയാണ് സുഷമ സ്വരാജ് ഈ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: