മുംബൈ: എന്‍സിപി സഖ്യത്തിന്റെ പിന്‍ബലത്തിലാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ നിന്നു കുറച്ചു സീറ്റുകള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ എന്‍സിപിയില്‍ കൊഴിഞ്ഞു പോക്കു തുടരുകയാണ്. അതിനിടെയാണ് കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും ലോക്സഭാംഗവുമായ അശോക് ചവാന്റെ ടെലിഫോണ്‍ സംഭാഷണം പുറത്തു വന്നത്. മടുത്തു, രാജിവെച്ചാലോ എന്ന് ആലോചിക്കുകയാണ് ഞാന്‍ എന്നു ചവാന് പറയുന്ന സംഭാഷണ ഭാഗമാണ് പുറത്തു വന്നത്.
മുന്‍ മുഖ്യമന്ത്രിയായ ചവാന് ഇപ്പോള്‍ നന്ദെദ് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ താത്പര്യമില്ലെന്നും നിര്‍ബന്ധമാണെങ്കില്‍ ഭാര്യ മത്സരിക്കുമെന്നും പറഞ്ഞതായുള്ള വാര്‍ത്തകള്‍ വന്നിട്ട് കുറച്ചു ദിവസമേ ആയുള്ളൂ.
വിദര്‍ഭ മേഖലയിലെ ചന്ദ്രാപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് ഒരു പാര്‍ട്ടി പ്രവര്ത്തകന് അശോക് ചവാനെ വിളിച്ചത്. വിനായക് ബന്ഗാഡെയെ ഇവിടെ സ്ഥാനാര്‍ഥിയായി കേണ്‍ഗ്രസ് നേതൃത്വം നിശ്ചയിച്ചു. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന് ഇത് ഇഷ്ടപ്പെട്ടില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഫോണ്‍ ചെയ്ത പ്രവര്‍ത്തകനോടാണ് ചവാന് രാജി പരാമര്‍ശം നടത്തിയത്.
ശിവസേനയില്‍ നിന്നു രാജി പ്രഖ്യാപിച്ച സിറ്റിങ് എംഎല്‍എ ബാലു ധനോര്ക്കറിനു സീറ്റു നല്കിയിരുന്നെങ്കില് വിജയം ഉറപ്പായിരുന്നു എന്ന് പ്രവര്ത്തകന് പറയുന്നു. ഇതിനുള്ള മറുപടിയാണ് വിവാദമുയര്‍ത്തുന്നത്. താങ്കള്‍ പറയുന്നതാണ് ശരി. അതു തന്നെ വേണമെന്നാണ് ഞാനും ആഗ്രഹിച്ചത്. ഇവിടെ ആരും ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ല. താങ്കള്‍ മുകുള്‍ വാസ്നിക്കിനോടു സംസാരിക്കൂ. ഞാന്‍ രാജിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്, എന്നായിരുന്നു ചവാന്റെ മറുപടി.
വിശ്വസ്തനായ അബ്ദുള്‍ സത്താറിനെ വെട്ടി സുഭാഷ് സംബാദിനു സീറ്റു നല്കിയതും ചവാന് അത്ര ഇഷ്ടപ്പെട്ടില്ല. ഈ സീറ്റില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സത്താര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ലോക്സഭയിലേക്ക് ഒരു മുസ്ലിം പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നില്ലേ? എന്ന സത്താറിന്റെ ചോദ്യം പാര്‍ട്ടിയെ വെട്ടിലാക്കി. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ കഴിഞ്ഞ ദിവസം എന്‍സിപിയുമായുള്ള തെരഞ്ഞെടുപ്പു യോഗം ബഹിഷ്കരിച്ചതും കോണ്‍ഗ്രസില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: