കോട്ടയം: ഒരു സര്‍ക്കാരിനോടും അനധികൃതമായി എന്തെങ്കിലും ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് എന്‍എസ്എസ്. അവസരവാദത്തിലൂടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പലതും നേടിയെടുത്തശേഷം ചുവടുമാറ്റി ചവിട്ടുന്നുവെന്ന ചില ഇടത് രാഷ്ട്രീയനേതാക്കളുടെ പ്രചാരണങ്ങള്‍ക്കാണ് സര്‍വീസ് ദ്വൈവാരികയിലൂടെ എന്‍എസ്എസ് അക്കമിട്ട് മറുപടി നല്‍കിയത്.
സംസ്ഥാന സര്‍ക്കാരില്‍ നിന്ന് എന്ത് നേട്ടമാണ് അനധികൃതമായി നേടിയിട്ടുള്ളതെന്ന് വ്യക്തമാക്കാതെയുള്ള പ്രചാരണം ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമെന്നും സര്‍വീസ് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. സമൂഹത്തില്‍ നിലനിന്ന സാമൂഹ്യ അനീതിക്കെതിരെയുള്ള ആവശ്യങ്ങളാണ് സംസ്ഥാനത്ത് മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ എന്‍എസ്എസ് വച്ചിട്ടുള്ളത്.
ഇവയില്‍ മിക്കതും നായര്‍ സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയങ്ങളായിരുന്നില്ല. സാമൂഹികമായി അവഗണിക്കപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയായിരുന്നു. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം അടക്കമുള്ള ആവശ്യങ്ങളുയര്ത്തിയത് എന്‍എസ്എസാണ്. ന്യായമായവയെന്ന് ബോധ്യപ്പെട്ട് സര്‍ക്കാര്‍ അംഗീകരിക്കുന്ന ആവശ്യങ്ങളില്‍ അര്‍ഹതപ്പെട്ടത് മാത്രമാണ് എന്‍എസിഎസിന് ലഭിച്ചത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ നടത്തിപ്പിലുമൊക്കെ അര്‍ഹത ലഭിച്ചത് സര്‍ക്കാര്‍ തീരുമാനപ്രകാരമാണ്.
സാമൂഹ്യപരിഷ്കര്‍ത്താവു കുടിയായ സമുദായാചാര്യന്‍ മന്നത്തിന്റെ ജന്മദിനം പൊതുഅവധിയാണെങ്കിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ള അവധി കൂടിയാക്കിത്തരണമെന്ന ആവശ്യം മാത്രമേ ഇടത് സര്‍ക്കരിന് മുന്നില്‍ ഉന്നയിച്ചിട്ടുള്ളു. എന്നാല്‍, നായര്‍ സമുദായത്തിന്റെ വൈകാരികമായ ഈ വിഷയത്തെ നിസാരമായിക്കണ്ട് നിരസിച്ചു. മന്നത്തിനെ ഇപ്പോള്‍ നവോത്ഥാന നായകനായി വിശേഷിപ്പിക്കുന്ന ഇവരുടെ ഉള്ളിലെ പൊള്ളത്തരം ഇതില്‍ നിന്ന് വ്യക്തമെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: