കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം യുഡിഎഫില്‍ കീറാമുട്ടിയാകുന്നു. ചര്‍ച്ച തുടങ്ങും മുമ്പേ കേരള കോണ്‍ഗ്രസ് എമ്മും, മുസ്ലീംലീഗും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ യുഡിഎഫിലെ ഘടകക്ഷികളുടെ സീറ്റിനായുള്ള സമ്മര്‍ദ്ദം മുന്നണിക്ക് തലവേദനയാകും. എന്നാല്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പിന് വരെ സാധ്യത തെളിഞ്ഞിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഘടകകക്ഷിനേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നത്. സീറ്റ് സംബന്ധിച്ച ചര്‍ച്ചകളൊന്നും നടക്കില്ലെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെ തള്ളിയുള്ള നിലപാടാണ് ഘടകക്ഷി നേതാക്കള്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്. പി.ജെ. ജോസഫ് ഒരു സീറ്റുകൂടി വേണമെന്ന നിലപാട് രാഹുലിന്റെ മുന്നില്‍ അവതരിപ്പിച്ചു. ഗത്യന്തരമില്ലാതെ കെ.എം. മാണിക്കും ഈ നിലപാടിനെ പിന്തുണയ്ക്കേണ്ടിവന്നു.
മാണി ഗ്രൂപ്പിന്റെ ആവശ്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. സീറ്റുവിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും സീറ്റ് വെട്ടിപ്പിടിക്കലും പിടിച്ചെടുക്കലും യുഡിഎഫിന്റെ നയമല്ലെന്നുമായിരുന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ പ്രതികരണം. സീറ്റാവശ്യത്തില്നിന്നും പിന്നോട്ടില്ലെന്ന സൂചനയാണ് പി.ജെ. ജോസഫില്‍ നിന്ന് ഉണ്ടാകുന്നത്.
പി.ജെ. ജോസഫിന് പിന്തുണയുമായി കെ.എം. മാണികൂടി ഉറച്ചു നിന്നാല്‍ യുഡിഎഫില്‍ പ്രതിസന്ധി ശക്തമാകും. സീറ്റാവശ്യത്തിന് കെ.എം. മാണി പിന്തുണ നല്‍കുന്നത് പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനാണ്. ഇങ്ങനെ ഒരാവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കില്ലെന്ന് മാണിക്കറിയാം.
ജോസ് കെ. മാണിയുടെ എംപി സ്ഥാനം സുരക്ഷിതമാക്കാന്‍ കെ.എം. മാണിക്ക് സാധിച്ചു. ജോസ് കെ. മാണി പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതില്‍ പി.ജെ. ജോസഫ് വിഭാഗത്തിനും മാണി വിഭാഗത്തിലെ ചില നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. എതിര്‍പ്പ് പുറത്ത് പറയാന്‍ നേതാക്കള്‍ക്ക് മടിയാണെങ്കിലും സ്വകാര്യമായി മാണിയുടെ നിലപാടിനെ എതിര്‍ക്കുന്നവരാണ് കൂടുതല്‍ നേതാക്കളും.
കോട്ടയം സീറ്റില്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി കെ.എം. മാണി വരികയാണെങ്കില്‍ പാലാ നിയോജകമണ്ഡലത്തില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിനെ സ്ഥാനാര്‍ഥിയാക്കാന്‍ കഴിയുമെന്നാണ് മാണിയുടെ വിശ്വസ്തര്‍ നല്കുന്ന സൂചന. കേരള കോണ്‍ഗ്രസിന് അധിക സീറ്റ് നല്കുന്നതില് കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തമാണ്.
കെ.എം. മാണിക്ക് ഒരു സീറ്റുകൂടി നല്കിയാല് മുസ്ലീം ലീഗും ആവശ്യം ശക്തമാക്കും. കേരള കോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പ് ഉണ്ടായാല്‍ പുതിയ ഗ്രൂപ്പും യുഡിഎഫില്‍ നില ഉറപ്പിച്ചാല്‍ അവരും സീറ്റ് ആവശ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ കഴിഞ്ഞ തവണ ഘടകകക്ഷികള്‍ മത്സരിച്ച സീറ്റുകള്‍ വീതം വയ്ക്കുക എന്ന നയമായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുക. ഈ നിലപാട് നടപ്പാക്കുകയെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നിലുള്ള വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: