തിരുവനന്തപുരം: നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള അമൃത് പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് നിയമനത്തില്‍ വന്‍ ക്രമക്കേട്. കേന്ദ്ര മാനദണ്ഡം അനുസരിച്ച് പദ്ധതികള്‍ക്കായി സംസ്ഥാനതലത്തില്‍ കണ്‍സള്‍ട്ടന്റിനെ നിയോഗിച്ച് പഠനം നടത്താനാണ് നിര്‍ദേശിച്ചത്. അതിനുവേണ്ട തുക കേന്ദ്രം നല്‍കും. 25 കോടി രുപ ഇതിന് ലഭിക്കുമായിരുന്നു. അതു വേണ്ടെന്നു പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍, അതത് നഗരസഭകള്‍ സ്വന്തം നിലയ്‌ക്ക് ഏജന്‍സിയെ നിയോഗിക്കണമെന്നു നിര്‍ദേശിച്ചു.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, പാലക്കാട്, ഗുരുവായൂര്‍ നഗരസഭകളാണ് അമൃതില്‍ ഉള്‍പ്പെടുന്നത്. ഈ നഗരസഭകള്‍ സ്വന്തം നിലയില്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചു. ആറു ഏജന്‍സികള്‍ക്കായി 45 കോടിയിലധികമാണ് നഗരസഭകള്‍ക്ക് കണ്‍സള്‍ട്ടന്റ് ഫീസായി നല്‍കേണ്ടത്. കോഴിക്കോടുള്ള ഒരു കണ്‍സള്‍ട്ടന്റിന്റെ മാത്രം ഫീസ് 18 കോടിയാണ്. കേന്ദ്ര നിര്‍ദേശം അനുസരിക്കാത്തതിനാല്‍ കണ്‍സള്‍ട്ടന്റ് നിയമനത്തിന് കിട്ടുമായിരുന്നത് 25 കോടി നഷ്ടമായി, ഇരട്ടിയോളം തുക ചെലവായി.
സംസ്ഥാനത്ത് അമൃത് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ താത്പര്യമായിരുന്നു നഗരസഭകള്‍ സ്വന്തം നിലയ്‌ക്ക് ഏജന്‍സിയെ നിയമിക്കണമെന്നത്. താത്പര്യമുള്ള കണ്‍സള്‍ട്ടന്റിന് കരാര്‍ നല്‍കുകയെന്ന അജണ്ടയായിരുന്നു പിന്നില്‍. കോഴിക്കോടുള്ള കണ്‍സള്‍ട്ടന്റിന് ഫീസിനു പുറമെ 450 കോടിയുടെ കരാറും നല്‍കി. ഇതിന് അനുകൂല നിലപാട് എടുക്കാതിരുന്ന അക്കൗണ്ട് ഓഫീസറെ അമൃത് മിഷനില്‍ നിന്ന് നീക്കിയിരുന്നു. കണ്‍സള്‍ട്ടന്റിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഡെപ്യൂട്ടി മിഷന്‍ ഡയറക്ടറെ നിയമിക്കാനുള്ള നീക്കവുമുണ്ട്. കേന്ദ്ര നിര്‍ദേശം അവഗണിച്ചാണ് നിയമനം.
ആകെ 24 പേരെയാണ് അമൃത് മിഷനില്‍ ജീവനക്കാരായി കേന്ദ്രം അനുവദിച്ചത്. ഇവര്‍ക്കുള്ള ശമ്പളം കേന്ദ്രം നല്‍കും. മിഷന്‍ ഡയറക്ടറുടെ ശമ്പളം സംസ്ഥാനം വഹിക്കണം. ഇപ്പോള്‍ മിഷനില്‍ 72 ജീവനക്കാരുണ്ട്. ഇവരുടേയും മിഷന്‍ ഡയറക്ടറുടേയും ശമ്പളം കേന്ദ്ര ഫണ്ടില്‍ നിന്ന് വിനിയോഗിച്ചിരിക്കുകയാണ്. നാലു വര്‍ഷം കൊണ്ട് കോടികളാണ് എഴുതിയെടുത്തത്.
















