കണ്ണൂര്‍: ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജനം ടിവി കണ്ണൂരില്‍ നടത്തിയ ജനസഭയില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കിയ സിപിഎം പ്രവര്‍ത്തകനെ പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പാര്‍ട്ടി നേതാക്കളിലും അണികളിലും പ്രതിഷേധം ശക്തമാകുന്നു. കണ്ണൂര്‍ പള്ളിയാംമൂലയിലെ സിപിഎം പ്രവര്ത്തകന് വി.വിനോദ്കുമാറിനെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
താന്‍ സിപിഎം സജീവ പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിനോദ്കുമാര്‍ ശബരില യുവതി പ്രവേശത്തില്‍ സിപിഎമ്മിനെതിരെ നിലപാട് വ്യക്തമാക്കിയത്. വിനോദ് കുമാറിന്റെ സഹോദരനും സജീവ സിപിഎം പ്രവര്‍ത്തകനാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം അന്‍സാരി എന്ന സിപിഎം പ്രവര്ത്തകന് വിനോദിനെ വീട്ടില്‍ക്കയറി അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അക്രമം നടന്ന ദിവസം തന്നെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്കി.
എന്നാല്‍ വിനോദ് കുമാര്‍ നല്കിയ പരാതിയില്‍ കേസെടുക്കുന്നതിന് പകരം സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി കേസ് അട്ടിമറിക്കുകയായിരുന്നു. 21 ന് വൈകുന്നേരം പരാതിയില്‍ കൂടുതല്‍ വിശദീകരണം വേണമെന്നാവശ്യപ്പെട്ടാണ് ടൗണ്‍ എസ്ഐ വിനോദിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഓട്ടോ ഡ്രൈവറായ വിനോദ്കുമാര്‍ വൈകുന്നേരം തന്നെ സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ കേസില്‍ പ്രതിയാക്കിയത് വിനോദ് കുമാര്‍ മനസ്സിലാക്കിയത്. ഐപിസി സെക്ഷന്‍ 307 പ്രകാരം വധശ്രമക്കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
വിനോദ്കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് കേസെടുക്കുന്നതിന് പകരം കള്ളക്കേസെടുത്ത് ജയിലിലടച്ചതില്‍ പ്രദേശിക സിപിഎം ഘടകം നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിശ്വാസവുമായി ബന്ധപ്പെട്ട് സ്വന്തം നിലപാട് വ്യക്തമാക്കിയ പാര്‍ട്ടി പ്രവര്‍ത്തകനെ ജയിലിലടച്ചതില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധമുണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: