തിരുവനന്തപുരം: ദേശാഭിമാനിയുടെ തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലുള്ള മുന്‍ ആസ്ഥാന മന്ദിരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വി.എം. രാധാകൃഷ്ണന് വാങ്ങിയ കെട്ടിടമാണ് കണ്ടുകെട്ടിയത്.
2012 ജൂലൈയിലായിരുന്നു വില്‍പ്പന. 32 സെന്റ് ഭൂമിയും കെട്ടിടവും 3.3 കോടി രൂപയ്ക്കാണു വിറ്റത്. കെട്ടിടം വാങ്ങാന്‍ രാധാകൃഷ്ണന് സിപിഎമ്മിന് നല്‍കിയത് അഴിമതിപ്പണമാണെന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് കെട്ടിടം കണ്ടുകെട്ടിയത്. ഇടപാടില്‍ വില കുറച്ചു കാണിച്ചെന്നും ബിനാമി ഇടപാടാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. അഴിമതിക്കേസില്‍ കുടുങ്ങിയ വി.എം. രാധാകൃഷ്ണന് ദേശാഭിമാനിയുടെ കെട്ടിടം വിറ്റതും, പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തിന് ദേശാഭിമാനിയില്‍ വി.എം. രാധാകൃഷ്ണന്റെ സൂര്യാഗ്രൂപ്പിന്റെ പരസ്യം പ്രസിദ്ധീകരിച്ചതും ഏറെ വിവാദമായിരുന്നു.
കൊലപാതക്കേസില്‍ പ്രതിയായ രാധാകൃഷ്ണന്റെ പരസ്യം പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചത് ശരിയായില്ല എന്നും പാര്‍ട്ടി അന്വേഷിക്കണം എന്നും വി.എസ്. അച്യുതാന്ദനും ആവശ്യപ്പെട്ടിരുന്നു.
ദേശാഭിമാനി ജനറല്‍മാനേജര്‍ ആയിരുന്ന ഇപ്പോഴത്തെ വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തിലായിരുന്നു വില്‍പ്പന. സംഭവം വിവാദമായപ്പോള്‍ ഭൂമി വിറ്റത് രാധാകൃഷ്ണനല്ലെന്നും ഡാനിഷ് ചാക്കോ എന്നയാളുമായാണ് ഇടപാടെന്നും ദേശാഭിമാനിക്ക് നഷ്ടം വന്നില്ലെന്നുമായിരുന്നു ജയരാജന്റെ നിലപാട്. എന്നാല്‍ രാധാകൃഷ്ണന് ഭാരവാഹിയായ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരനായിരുന്ന ഡാനീഷ്.കെ.ചാക്കോയെ ഇടപാട് നടത്താന്‍ വേണ്ടി ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്റ് ഡെവലപേഴ്സ്പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ആക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നുദിവസത്തേക്കാണ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചത്.
2012 ജൂലൈ ആറിന് രാധാകൃഷ്ണന് ഡയറക്ടര്‍ സ്ഥാനം രാജി വെച്ചു. ജൂലൈ 17ന് കമ്പനി സമര്‍പ്പിച്ച രേഖയിലാണ് ചാനിഷ്.കെ.ചാക്കോ ഡയറക്ടറാണെന്ന് വ്യക്തമാവുന്നത്. ഇതേ ദിവസം തന്നെയാണ് ദേശാഭിമാനിയുമായി ഭൂമിയിടപാട് നടക്കുന്നതും. ഇതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കമ്പനി രജിസ്ട്രാര്‍ക്ക് നല്കിയ ഫോറം 32ല്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ വി.എം രാധാകൃഷ്ണന് തന്നെയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
വി.എം. രാധാകൃഷ്ണനുമായുള്ള ഇടപാടിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ്സിന് 23.82 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കരാറുകാരന് കമ്പനിയെ വഞ്ചിച്ചതായി ബോധ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് വി.എം. രാധാകൃഷ്ണന്റെ 21.66 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: