ഫിലാഡല്‍ഫിയ: ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ നവാഗതരായ കുറസാവോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ആഫ്രിക്കന്‍ കരുത്തരായ ഐവറികോസ്റ്റ് ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലെത്തിയത്. നാലാം ലോകകപ്പ് കളിക്കാനെത്തിയ ഐവറികോസ്റ്റ് ആദ്യമായാണ് നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിക്കുന്നത്. നിക്കോളാസ് പെപ്പെയുടെ ഇരട്ട ഗോളാണ് അവര്‍ക്ക് കുറസാവോയ്‌ക്കെതിരെ വിജയം സമ്മാനിച്ചത്. 7, 64 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ രണ്ടും പരാജയപ്പെട്ട കുറസാവോ ഒരു കളി പോലും ജയിക്കാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇക്വഡോറിനെതിരായ കളി സമനിലയില്‍ പിടിക്കാനായതാണ് അവരുടെ നേട്ടം.
കളിയില്‍ മുന്‍തൂക്കം ഐവറികോസ്റ്റിനായിരുന്നു. പന്തടക്കത്തിലും ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ മുന്നിട്ടുിന്നു. നാല് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 7 തവണ അവര്‍ എതിര്‍ പോസ്റ്റ് ലക്ഷ്യം വച്ചപ്പോള്‍ കുറസാവോ രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 11 ഷോട്ടുകളാണ് പായിച്ചത്. ഈ രണ്ട് ഷോട്ടുകളും ഐവറി ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു.
കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ കുറസാവോ ഐവറികോസ്റ്റ് ഗോളിയെ പരീക്ഷിച്ചു. താഹിത് ചോങ് നല്ലൊരു ലോങ്റേഞ്ചറിലൂടെ ഐവറികോസ്റ്റ് വല ലക്ഷ്യം വച്ചെങ്കിലും ഗോള്‍കീപ്പര്‍ യഹിയ ഫൊഫാന രക്ഷപ്പെടുത്തി. ഏഴാം മിനിറ്റിലായിരുന്നു ഐവറികോസ്റ്റിന്റെ ആദ്യ ഗോള്‍. യാന്‍ ഡിയോ ബോക്സിനുള്ളില്‍ നിന്ന് നല്‍കിയ പാസ് നിക്കോളാസ് പെപ്പെ വലയിലെത്തിക്കുകയായിരുന്നു. വാര്‍ പരിശോധനയ്‌ക്ക് ശേഷമാണ് ഗോള്‍ അനുവദിച്ചത്. പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് ഗോളിന്റെ പിറവി. 35-ാം മിനിറ്റില്‍ ഗോള്‍ സ്‌കോററായ നിക്കോളാസ് പെപ്പെയ്‌ക്ക് കുറസാവോ താരത്തിനെതിരെ നടത്തിയ കടുത്ത ഫൗളിനെ തുടര്‍ന്ന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. ആദ്യപകുതിയില്‍ ഐവറികോസ്റ്റ് 1-0ന് മുന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കുറസാവോ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ജുറീനിയോ ബകൂനയിലൂടെ അവര്‍ ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും ഐവറികോസ്റ്റിന്റെ പ്രതിരോധ നിരയും കീപ്പറും അത് പരാജയപ്പെടുത്തി. കുറസാവോ സമനില ഗോള്‍ ലക്ഷ്യമാക്കി മുന്നേറ്റങ്ങള്‍ നടത്തുന്നതിനിടെ ഐവറികോസ്റ്റ് രണ്ടാം ഗോളും നേടി. വലതു വിങ്ങില്‍ നിന്നു വന്ന ക്രോസ് സ്വീകരിച്ച നിക്കോളാസ് പെപ്പെ ബോക്സിനുള്ളില്‍ നിന്ന് തൊടുത്ത ഷോട്ട് കുറസാവോ കീപ്പറെ മറികടന്ന് വലയില്‍ കയറുകയായിരുന്നു. രണ്ട് ഗോളിന് മുന്നിലായതോടെ ഐവറി കോസ്റ്റ് പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. തുടര്‍ന്ന് ഗോള്‍ മടക്കാന്‍ കുറസാവോ വീണ്ടും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യം കാണാതെ മടങ്ങി. ഒരു ലോകോത്തര സ്ട്രൈക്കറുടെ അഭാവമാണ് കുറസോവയ്‌ക്ക് തിരിച്ചടിയായത്.
















