കണ്ണൂര്‍: വിദേശ ഡോളറും റിയാലുകളും കാണിച്ച് നാട്ടുകാരെ കബളിപ്പിക്കുന്ന സ്ത്രീയുള്‍പ്പെടെയുള്ള നാലംഗ ബംഗ്ലാദേശി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗ്ലാദേശിലെ ബാഗര്ഗട്ടിലെ ചോട്ടാബാദിറയില് മുഹമ്മദ് സൈഫുദ്ദീന് ഇസ്ലാം (25), മൊദൂര്ഗഞ്ച് ഡങ്കിബങ്കയിലെ റസാഖ് ഖാന് (24), മാതാറിളഫറിലെ ഷിബ്സോറിന് മുഹമ്മദ് ലബ്ലു (45), കുന്നാറിലെ ബേബി ബീഗം (40) എന്നിവരെയാണ് ആയിക്കരയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നും ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ഒരു മാസമായി ഇവര്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു.
യഥാര്‍ഥ ഡോളര്‍ കാണിച്ച് വില്പന ഉറപ്പിച്ച് വ്യാജ ഡോളര്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് നല്കി പണം തട്ടുകയാണ് ഇവരുടെ പരിപാടി.
പലരും തട്ടിപ്പിന് ഇരയായെങ്കിലും നാണക്കേടോര്‍ത്ത് പുറത്ത് പറഞ്ഞില്ല. പ്രതികള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഡോളറും റിയാലും വാങ്ങാന്‍ പണവുമായെത്തുന്നവര്‍ സംശയത്തിന്റെ പേരില്‍ പണം നല്‍കാതെ തിരിച്ചുപോകാന്‍ ശ്രമിച്ചാല്‍ ഇവരെ ആക്രമിച്ച് പണം കവര്‍ച്ച ചെയ്യുന്നതും സംഘത്തിന്റെ രീതിയായിരുന്നുവെന്ന് ഡിവൈഎസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ രണ്ടുപേരുടെ പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
പോലീസ് പിടിയിലാകുമ്പോള്‍ ഇവരുടെ കൈയില്‍ 20 രൂപയുടെ 21 അമേരിക്കന്‍ ഡോളര്‍, 100 രൂപയുടെ 15 സൗദി റിയാല്‍, 50 രൂപയുടെ രണ്ടു റിയാല്‍, 500 രൂപയുടെ ഒരു റിയാല്‍, ബെംഗളൂരു മേല്‍വിലാസത്തിലുള്ള രണ്ട് ആധാര്‍ കാര്‍ഡ്, ദല്‍ഹി മേല്‍വിലാസത്തിലുള്ള ഒരു ആധാര്‍ കാര്‍ഡ്, ഒരു പാന്‍കാര്‍ഡ് എന്നിവക്ക് പുറമെ 54,240 രൂപയും ഉണ്ടായിരുന്നു.
കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബംഗ്ലാദേശുകാര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തില്‍ നടത്തിവരുന്ന അന്വേഷണത്തിനിടയിലാണ് ഈ സംഘം പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: