തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് മന്ത്രി കെ.മുരളീധരൻ. ബജറ്റ് നിർദേശങ്ങൾ ധനബില്ലിന്റെ ഭാഗമായി വരുന്നത് സ്വാഭാവികമാണെന്നും, ബില്ല് പാസായാൽ ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. “വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം നിലവിൽ സമ്പൂർണ മദ്യനിരോധനത്തിലേക്ക് എത്തിച്ചേരാവുന്ന ഘട്ടത്തിലല്ല. സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കമാണ്; എന്നാൽ പ്രതിപക്ഷം ഇതിനെ ദുരുദ്ദേശത്തോടെ കാണുന്നത് നിർഭാഗ്യകരമാണ്. നിലവിൽ സ്പിരിറ്റ് കലക്കി നൽകുന്ന ഒരു സംവിധാനവും ഇവിടെയില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്‌ക്കാനുള്ള നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയുടെ തീരുമാനത്തോട് ആലോചിച്ച ശേഷം മാത്രം പ്രതികരിക്കുമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. വിവാദമായ ഈ ബജറ്റ് നിർദേശം ബില്ലിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു സുധീരന്റെ ആവശ്യം. എന്നാൽ, സുധീരന്റെ വിയോജിപ്പ് തള്ളിയ മുഖ്യമന്ത്രി ഈ നിർദേശം ബില്ലിന്റെ ഭാഗമാക്കുകയായിരുന്നു.
നടപ്പാക്കുന്ന തീയതി സർക്കാർ പിന്നീട് തീരുമാനിക്കുമെന്ന ഉപാധിയോടെയാണ് നിലവിൽ ഈ നിർദേശം ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം മുന്നണിക്ക് വിട്ടിരിക്കുകയാണ്. എന്നാൽ, വിഷയം ചർച്ച ചെയ്യേണ്ട യുഡിഎഫ് യോഗം എന്ന് നടക്കുമെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
















