കോട്ടയം: ശബരിമലയെ തകര്‍ക്കാനും കലാപഭൂമിയാക്കാനുമാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിനല്ല പ്രശ്‌നം വഷളാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എങ്ങനെയെങ്കിലും ശബരിമലയില്‍ ആചാരലംഘനം നടത്തണമെന്ന വാശി പരാജയപ്പെട്ടതിലുള്ള നിരാശയാണ് പിണറായിക്ക്.
മാവോയിസ്റ്റുകളെയും ആക്ടിവിസ്റ്റുകളെയും സാമൂഹ്യ വിരുദ്ധരെയും തിരഞ്ഞുപിടിച്ച് ശബരിമലയില്‍ എത്തിക്കാനുള്ള ശ്രമമാണ് അയ്യപ്പഭക്തര്‍ പരാജയപ്പെടുത്തിയത്. ആചാരലംഘനത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച ശബരിമല തന്ത്രി, പന്തളം കൊട്ടാരം, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എന്നിവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പൊതുസമൂഹത്തില്‍ അവര്‍ണ-സവര്‍ണ ചേരിതിരിവ് ഉണ്ടാക്കാന്‍ കിണഞ്ഞു ശ്രമിച്ച മുഖ്യമന്ത്രി അതിലും പരാജയപ്പെട്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സന്നിധാനത്ത് നിന്നും മാധ്യമങ്ങളെ ഒഴിവാക്കിയ പോലീസ് നടപടി ദുരൂഹമാണ്. അവിശ്വാസികളായ മാവോയിസ്റ്റുകള്‍ക്ക് 200 പോലീസുകാരുടെ സുരക്ഷയൊരുക്കി സന്നിധാനത്ത് എത്തിക്കാന്‍ നടത്തിയ വ്യഗ്രത മാധ്യമങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 12 വര്‍ഷമായി പല സുപ്രീംകോടതി വിധികളും നടപ്പാക്കാത്ത സര്‍ക്കാര്‍ ശബരിമലയിലെ കോടതിവിധി മാത്രം നടപ്പാക്കാന്‍ തിടുക്കം കാണിക്കുന്നത് എന്തിനാണ്.
സന്നിധാനത്ത് ഡിവൈഎഫ്‌ഐ ക്രിമിനല്‍ സംഘങ്ങളെ കടത്തിവിട്ട് കലാപം സൃഷ്ടിച്ച് അത് സംഘപരിവാറിന്റെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിച്ചത്. വൃശ്ചികമാസം അടുക്കാറായി. പമ്പയിലും സന്നിധാനത്തും യാതൊരു മുന്നൊരുക്കങ്ങളും നടന്നിട്ടില്ല. ഒരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ: നോബിള്‍ മാത്യു, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, സെക്രട്ടറി സി.എന്‍. സുഭാഷ് എന്നിവരും പങ്കെടുത്തു.
















