മലയാളനാടിന്റെ തെക്കേയറ്റത്ത് നെയ്യാറിനരികില് ഒരു മലയില്‍ അഗസ്ത്യര്‍ എത്തി. അവിടെ ഒരു ആശ്രമം ചമച്ച് മഹര്‍ഷി അവിടെ താമസമായി. പാര്‍വതീ പരമേശ്വരന്മാരുടെ വിവാഹമായിരുന്നു മനസ്സു മുഴുവന്‍.
പാര്‍വതിയെ ഒരുക്കാനായി ലക്ഷ്മിദേവി കാലേകൂട്ടിത്തന്നെ ഹിമവല്‍സന്നിധിയില്‍ എത്തിയിരുന്നു. ലക്ഷ്മിയെ സഹായിക്കാന്‍ ലക്ഷ്മി സമാനകളായ കുറേ തോഴിമാര് വൈകുണ്ഠത്തില്‍ നിന്നു തിരിച്ചിട്ടുണ്ട്. അവര്‍ മലയാളക്കരയില്‍ വന്ന് അഗസ്ത്യമഹര്‍ഷിയുടെ നിര്‍ദേശങ്ങളും സ്വീകരിച്ച് ഹിമവല്‍ സന്നിധിയിലെത്തും.
വസിഷ്ഠാദി ഋഷിമാര്‍ വിവാഹച്ചടങ്ങുകളുടെ ഒരുക്കത്തിലാണ്. അഗസ്ത്യമഹര്‍ഷി പ്രകൃതിക്ഷോഭമടക്കാനായി മലയാളക്കരയിലേക്കുപോയ വിവരം പെട്ടെന്ന് ഓര്‍മയിലെത്തിയില്ല. വിവാഹത്തിനു മുന്‍പ് വിഘ്നേശ്വര പൂജ ചെയ്യാനുള്ള വ്യവസ്ഥാകാര്യം മനസ്സില്‍നിന്നു വിടാന്‍ അതു കാരണമായി. അഗസ്ത്യര്‍ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ ഈ മറവി സംഭവിക്കില്ല. മൂലഗണപതി സങ്കല്പത്തെക്കുറിച്ച് അഗസ്ത്യര്ക്കു നന്നായി അറിയാം. യുഗങ്ങള്‍ക്കു മുന്‍പേ ഈ ഗണേശ സാന്നിദ്ധ്യമുണ്ട്. അതുകൊണ്ടാണ് ശിവപാര്‍വതീ വിവാഹത്തിനു മുന്‍പും വിഘ്നേശ്വര പൂജ അനിവാര്യമായത്.
വിഘ്നേശ്വര പൂജയുടെ മുടക്ക് കാര്യങ്ങളില്‍ അല്പം സങ്കീര്ണതയുളവാക്കി. വൈകുണ്ഠത്തില്‍നിന്നും മലയാളക്കരയില്‍ വന്നിറങ്ങിയ ലക്ഷ്മീസമാനരായ തോഴിമാര്‍ക്ക് ചില പിഴവുകള്‍ പറ്റി.
നേരത്തെ കൂട്ടി ഭൂമിയില്‍ വന്നിറങ്ങിയെങ്കിലും മലയാളക്കരയില്‍ വന്ന് കുറേനേരം എല്ലാവരും സംസാരിച്ചിരുന്നു. കേരളത്തിലെ നാഗയക്ഷിമാരും സംഭാഷണത്തിനൊത്തു ചേര്‍ന്നു. ലക്ഷ്മീദേവിയുടെ തോഴിമാരുടെ ആഗമനംകൊണ്ട് പ്രദേശമാകെ പ്രകാശമാനമായിരുന്നു. സംഭാഷണം നീണ്ടുപോയി. ഇടയ്ക്കു കോഴി കൂകി. നേരം വെളുത്തവെന്നും ഇനി സമയത്ത് പാര്‍വതീ സന്നിധിയില്‍ എത്തുക എളുപ്പമല്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എത്താന്‍ വൈകിയതിന് ലക്ഷ്മീദേവിയും പാര്‍വതീദേവിയും തങ്ങളോടു കോപിക്കുമെന്ന് അവര്‍ ഭയപ്പെട്ടു. ഇനി ചെന്ന് അങ്ങനെ ഒരു അപ്രീതിക്കു പാത്രമാകാനില്ലെന്നു പറഞ്ഞ് പലരും പോക്കു മുടക്കി. എന്നാല്‍ എത്ര വൈകിയാലും ലക്ഷ്മീ പാര്‍വതിമാരില്‍ നിന്നും ഒളിച്ചോടാനാവില്ല. അതുകൊണ്ടുപോവുക തന്നെ എന്ന് നിശ്ചയിച്ച് ചിലര്‍ ഹിമവല്സന്നിധിയിലേക്കു തിരിച്ചു.
കോഴി കൂകിയത് സൂര്യനുദിക്കുന്നതു കണ്ടിട്ടല്ലെന്ന് മഹര്‍ഷിമാരും മറ്റും വ്യക്തമാക്കിയെങ്കിലും അത് പലരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. കുറെ ലക്ഷ്മീ രൂപിണികള്‍ കേരളത്തില്‍ തന്നെ തങ്ങിയപ്പോള്‍ പ്രാദേശിക ഭാഷാ വ്യത്യാസത്തില്‍ അവര്‍ യക്ഷിമാര്‍ എന്നറിയപ്പെട്ടു. അങ്ങനെ കേരളത്തില്‍ യക്ഷിമാരുടെ ആവാസം കൂടി. അതില്‍ ചിലര്‍ ഐശ്വര്യ യക്ഷിമാര്‍ എന്നറിയപ്പെട്ടു.
ഹിമവല്‍ സന്നിധിയില്‍ ദേവിയെ ഒരുക്കാനുള്ള എല്ലാവരും എത്തിച്ചേര്‍ന്നിട്ടില്ല. അത് അല്പം മാനസിക സമ്മര്‍ദത്തിനു കാരണമായി. അപ്പോള്‍ തന്നെ ഹിമവാന് വസിഷ്ഠാദി മഹര്‍ഷിമാരെ വിളിച്ച് കാര്യാന്വേഷണം നടത്തി. വിഘ്നേശ്വര പൂജയെക്കുറിച്ചും ഹിമവാന് അന്വേഷിച്ചു. അപ്പോഴാണ് അഗസ്ത്യമഹര്‍ഷിയുടെ അഭാവത്തിനാല്‍ വിഘ്നേശ്വരപൂജാ കാര്യത്തില്‍ ചില വീഴ്ചകള്‍ വന്നത് വസിഷ്ഠാദികള്‍ ശ്രദ്ധിച്ചത്. ഉടന്‍തന്നെ ഭംഗിയായി വിഘ്നേശ്വരപൂജ നടത്തി.
പിന്നെ ഒട്ടും താമസമുണ്ടായില്ല. കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിലായി. ലക്ഷ്മീദേവിയുടെ തോഴിമാരുടെ ഒരു സംഘം സ്ഥലത്തെത്തി. ലക്ഷ്മീദേവിയുമായി ചേര്‍ന്ന് അവര്‍ പാര്‍വതീ ദേവിയെ വേണ്ടവിധം ഒരുക്കി. വധു വളരെ മനോഹരിയായിത്തന്നെ കാണപ്പെട്ടു. ജയദുര്ഗാദേവിയുടെ നേതൃത്വത്തില്‍ വധുവിനെ പന്തലിലേക്കാനയിക്കാനുള്ള നടപടികളായി. ഇന്ദ്രാണിയുടെ സംഘം താലപ്പൊലിയേകി. അഷ്ടമംഗലം പിടിച്ചതും ഇന്ദ്രാണിതന്നെ. അഷ്ടമംഗലത്തിനകത്തും പുറത്തും ലക്ഷ്മീദേവി പരിലസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: