കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായുള്ള നിയമനം തടയാന്‍ നിരന്തരം കേസ് നല്കി അപമാനിക്കുകയും സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി.
കെഎടി അംഗമായി നിയമിക്കാന്‍ സെന്‍കുമാര്‍ ഉള്‍പ്പെട്ട പട്ടിക 2016 ഒക്ടോബറില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സെലക്ഷന് സമിതി അന്തിമമാക്കിയിരുന്നു. ഈ പട്ടികയിലുണ്ടായിരുന്ന വി. സോമസുന്ദരത്തിന് കഴിഞ്ഞ ജനുവരി 31ന് നിയമനവും ലഭിച്ചു. എന്നാല്‍ സര്‍ക്കാര്‍ തന്നോടു വിവേചനം കാട്ടിയെന്ന് ടി.പി. സെന്‍കുമാറിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.
മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ സ്വാധീനത്തിനു വഴങ്ങി സര്‍ക്കാര്‍ തന്റെ നിയമനം തടഞ്ഞെന്നും ഇതിനായി ഒന്നിനു പുറകേ ഒന്നായി കേസുകള്‍ നല്കി തന്നെ കുടുക്കാന്‍ ശ്രമിച്ചെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു.
65 വയസ് വരെ മാത്രമേ കെഎടിയില്‍ തുടരാനാവൂ എന്നതിനാല്‍ നിയമനം വൈകിപ്പിച്ച് തനിക്ക് കനത്ത നഷ്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനായി നളിനി നെറ്റോ തന്റെ പദവി വിനിയോഗിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ തന്റെ നിയമനത്തിനുള്ള ഫയല്‍ വീണ്ടും സമര്‍പ്പിക്കാന്‍ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: