ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത് അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസും യുഎന്‍ഇപി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എറിക് സോഹൈമും ചേര്‍ന്നാണ് അവാര്‍ഡ് പ്രധാനമന്ത്രിക്ക് നല്‍കിയത്. മാതാവായി കണക്കാക്കി പ്രകൃതിയുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ ഊന്നല്‍ നല്കുന്ന ഇന്ത്യന്‍ മൂല്യങ്ങള്‍ക്കും സംസ്ക്കാരത്തിനും ലഭിച്ച അംഗീകാരമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന യഥാര്‍ത്ഥ രാഷ്ട്രത്തലവനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനായി ഇന്ത്യ സ്വീകരിച്ച സക്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണവും നേതൃഗുണവുമാണ്. പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുന്നതായും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
മനുഷ്യനും പ്രകൃതിയും തമ്മില്‍ വളരെ സവിശേഷമായ ഒരു ബന്ധമാണ് ഭാരത സംസ്ക്കാരത്തിലുള്ളതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രകൃതിമാതാവാണ് നമ്മെ വളര്‍ത്തിയതും പരിപോഷിപ്പിച്ചതും. നദീതടങ്ങളിലാണ് ആദിമസംസ്ക്കാരങ്ങള്ക്ക് തുടക്കമിട്ടത്. പ്രകൃതിയുമായി സമരസപ്പെട്ട് ജീവിക്കുന്ന സമൂഹങ്ങള്‍ പുഷ്ടിപ്പെടുകയും സമ്പല്‍ സമൃദ്ധമാവുകയും ചെയ്യും, മോദി പറഞ്ഞു.
രാജ്യത്തെ 130 കോടി ജനങ്ങളുടെ പിന്തുണയോടെയാണ് സ്വച്ഛ് ഭാരത് പദ്ധതി മുന്നോട്ടു പോകുന്നത്. 8.5 കോടി കുടുംബങ്ങള്‍ക്കാണ് രാജ്യത്ത് കക്കൂസുകള്‍ നിര്‍മ്മിച്ചത്. 40 കോടി ജനങ്ങള്‍ക്ക് വെളിയിട വിസര്‍ജ്ജനത്തില്‍ മോചനം ലഭ്യമായി. 39ശതമാനത്തില്‍ നിന്ന് 95 ശതമാനത്തിലേക്കാണ് ശുചിത്വ പരിധി ഉയര്‍ന്നത്. അന്തരീക്ഷ മലിനീകരണത്തിന് വഴിവെയ്ക്കുന്ന വിറക് ഉപയോഗിച്ചുള്ള പാചകം ഒഴിവാക്കി ഉജ്വല്‍ യോജന വഴി 5 കോടി പുതിയ കണക്ഷനുകളാണ് നല്‍കിയത്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: