ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അന്ത്യയാത്രയ്‌ക്ക് മുന്നോടിയായി ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കി ഇറാൻ . ശവസംസ്‌കാര ചടങ്ങിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ . തിക്കിലും തിരക്കിലും ഉൾപ്പെട്ട് ആയിരക്കണക്കിന് പേർ മരിച്ചേക്കാമെന്ന ധാരണയിലാണ് ഇറാനിയൻ അധികൃതർ അടിയന്തര പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.
ജർമ്മൻ പത്രമായ ഡൈ വെൽറ്റിന്റെ റിപ്പോർട്ട് പ്രകാരം, ഇത്തരമൊരു അവസ്ഥ ഉണ്ടായാൽ അത് കൈകാര്യം ചെയ്യുന്നതിനായി അധികൃതർ ഒരു പ്രത്യേക യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്. അപകടം മുൻ കൂട്ടി കണ്ടാണ് ടെഹ്‌റാനിലെ ബെഹിഷ്ത്-ഇ സഹ്‌റയിൽ ആയിരക്കണക്കിന് പുതിയ ശവക്കുഴികൾ തയ്യാറാക്കിയിരിക്കുന്നത്. 3,000 മൃതദേഹങ്ങൾ വരെ സംസ്‌കരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് ടെഹ്റാൻ മുൻസിപ്പാലിറ്റി അധികൃതരും പറയുന്നു. ഇത്രയും വലിയ ജനക്കൂട്ടവും ഇത്രയും കടുത്ത ചൂടും ഉള്ളപ്പോൾ എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല.
ഡൈ വെൽറ്റിന്റെ അഭിപ്രായത്തിൽ, ടെഹ്‌റാനിലുടനീളം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും, വിലാപയാത്രക്കാരെ കൊണ്ടുപോകാൻ ആയിരക്കണക്കിന് ബസുകൾ വിന്യസിക്കാനും, ജനക്കൂട്ടത്തിന് ഭക്ഷണം നൽകുന്നതിന് താൽക്കാലിക അടുക്കളകൾ സ്ഥാപിക്കാനും, സ്കൂളുകളും പള്ളികളും സന്ദർശകർക്കുള്ള താമസ സ്ഥലങ്ങളാക്കി മാറ്റാനും അധികൃതർ പദ്ധതിയിടുന്നു.
















