ഹൈദരാബാദ് ; ഹൈദരാബാദിൽ ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിക്കുകയാണ് . കഴിഞ്ഞ നൂറ് ദിവസത്തിനുള്ളിൽ ഭക്ഷ്യ മായം ചേർക്കൽ നിരീക്ഷണ സംഘം 185 കേസുകൾ രജിസ്റ്റർ ചെയ്തു. ഏകദേശം 122 ടൺ ഭക്ഷ്യവസ്തുക്കളാണ് സംഘം പിടിച്ചെടുത്തത്.
മാർച്ച് 19 നാണ് ഹൈദരാബാദ് സിറ്റി പോലീസിന് കീഴിൽ ഈ പ്രത്യേക യൂണിറ്റ് ആരംഭിച്ചത്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ, ഭക്ഷ്യസുരക്ഷ, വെറ്ററിനറി വകുപ്പുകളുമായി സഹകരിച്ച്, യൂണിറ്റ് നഗരത്തിലുടനീളം പതിവായി റെയ്ഡുകൾ നടത്തുന്നു. രാജേന്ദ്ര നഗറിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് 55 എണ്ണം .
റെയ്ഡിനിടെ 27 ടൺ മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, 25 ടണ്ണിലധികം രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച പഴങ്ങൾ , 30 ടണ്ണിലധികം കോഴി അവശിഷ്ടങ്ങൾ, 15 ടൺ പഴകിയ മാംസം, 9 ടണ്ണിലധികം പഴകിയ അച്ചാറുകൾ എന്നിവയും കണ്ടെടുത്തു.ഫാസ്റ്റ്ഫുഡ് ഔട്ട്ലെറ്റുകളിൽ നിന്ന് 4 ടൺ മായം ചേർത്ത ഖോയ, 3.9 ടൺ വ്യാജ ചായപ്പൊടി, 3.2 ടൺ മായം ചേർത്ത ക്രീം, 2.7 ടൺ നിലവാരമില്ലാത്ത ഉണക്കിയ പഴങ്ങൾ, ഈത്തപ്പഴം, 2.5 ടൺ മായം ചേർത്ത തൈര് , 1.5 ടൺ സിന്തറ്റിക് ചീസ്, 120 കിലോഗ്രാം വൃത്തിഹീനമായ ഫ്രൈഡ് ചിക്കൻ എന്നിവയും പിടിച്ചെടുത്തു.പൊതുജനങ്ങളുടെ നേരിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിൽ 90 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.













