കോട്ടയം : കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുഖത്ത് ഭാവ ഭേദമില്ലായിരുന്നു. കോടതിയിലും പുറത്തും പ്രസന്ന ഭാവത്തോടെയാണ് നിന്നത്. അതേ സമയം ജനങ്ങളാകട്ടെ വഴിയിലുടനീളം ബിഷപ്പിനെ കൂക്കി വിളിച്ചു
നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവേശിപ്പിച്ച ഫ്രാങ്കോയെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ പുറത്ത് മാധ്യമപ്പടയും ജനങ്ങളും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പോലീസ് വളരെ പണിപ്പെട്ടാണ് ബിഷപ്പിനെ വാഹനത്തില്‍ കയറ്റിയത്. ഇതിനിടെയില്‍ ജനങ്ങള്‍ കൂക്കിവിളിച്ചു. ഉച്ചയ്ക്ക് പാലാ കോടതിയിലേക്ക് കൊണ്ടു പോകാന്‍ പോലീസ് ക്ലബിന് വെളിയില്‍ ഇറക്കിയപ്പോഴും ജനങ്ങള്‍ കൂവി.
എംസി റോഡില്‍ കൂടി ഏറ്റുമാനൂര്‍ വഴി പോകുന്നതിന് പകരം തിരുവഞ്ചൂര്‍, അയര്‍ക്കുന്നം , കിടങ്ങൂര്‍ വഴിയാണ് പാലായ്ക്ക് പോയത്. എംസി റോഡില്‍ നാഗമ്പടത്തെയും ഏറ്റുമാനൂരെയും ഗതാഗതകുരുക്ക് കണക്കിലെടുത്താണ് യാത്ര റൂട്ട് മാറ്റിയത്. ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകുമെന്നും പോലീസ് ഭയപ്പെട്ടു.
എന്നാല്‍ റൂട്ട് മാറ്റിയിട്ടും അയര്‍ക്കുന്നത്ത് എത്തിയപ്പോള്‍ ജനം കൂവി. പാലായിലെത്തിയപ്പോഴും ജനങ്ങളുടെ പ്രതിഷേധം കാണാമായിരുന്നു. കോടതിയില്‍ നിന്ന് പുറത്തേക്ക് ഇറക്കിയപ്പോള്‍ കോടതി പരിസരത്ത് തിങ്ങി നിറഞ്ഞ ജനം കൂവിയാണ് വരവേറ്റത്. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: