ന്യൂദല്‍ഹി: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളായ ഓര്‍ത്തഡോക്സ് വികാരിമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതികളായ വികാരിമാര്‍ ഈ മാസം 13ന് പോലീസിന് മുന്നില്‍ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്.
മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രതികള്‍ 13ന് തന്നെ കീഴടങ്ങുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ സുപ്രീംകോടതിക്ക് ഉറപ്പ് നല്കി. അന്നു തന്നെ പ്രതികള്‍ക്ക് ജാമ്യത്തിനായി കീഴ്ക്കോടതിയില്‍ ശ്രമിക്കാം. മുന്‍കൂര്‍ ജാമ്യം നല്കാവുന്ന കേസല്ല വികാരിമാര്‍ക്കെതിരെ ഉള്ളതെന്ന് ജസ്റ്റിസ് എ. കെ സിക്രി പറഞ്ഞു.
കേസില്‍ നേരത്തെ പ്രതികളുടെ അറസ്റ്റ് കോടതി വിലക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആകുന്നതുവരെ അറസ്റ്റ് പാടില്ലെന്നായിരുന്നു നിര്‍ദേശം. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് പരാതിക്കാരിയുമായി വികാരിമാര്‍ക്ക് ഉണ്ടായിരുന്നതെന്നും ഇത് ബലാത്സംഗമായി കാണാനാവില്ലെന്നും പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസില്‍ രണ്ട് പ്രതികള്‍ നേരത്തെ കീഴടങ്ങിയിരുന്നു. 1999ല്‍ വിവാഹ വാഗ്ദാനം നല്കി ഒന്നാംപ്രതിയും കുമ്പസാര രഹസ്യത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പിന്നീട് മറ്റുള്ളവരും പീഡിപ്പിച്ചെന്നാണ് പരാതി. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയായ യുവതിയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതി നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത കേസില്‍ പ്രതികളുടെ ലൈംഗിക ശേഷി പരിശോധനയടക്കം പൂര്‍ത്തിയാക്കാന്‍ അറസ്റ്റ് അനിവാര്യമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ചാല്‍ സഭയിലെ സ്വാധീനം ഉപയോഗിച്ച് പ്രതികള്‍ തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും വികാരി ഇരയെ അപമാനിച്ച് യൂ ട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്ത കാര്യവും പോലീസ് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: