ജമ്മു: പവിത്രവും ആവേശകരവുമായ അമര്‍നാഥ് യാത്രയ്‌ക്ക് ഉജ്വല തുടക്കം. ‘ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’ എന്നീ മന്ത്രങ്ങള്‍ മുഴങ്ങവേ, ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് ആദ്യ തീര്‍ത്ഥാടക സംഘത്തെ ജമ്മു-കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രത്യേക പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് തീര്‍ത്ഥയാത്ര പുറപ്പെട്ടത്.
ആദ്യ ബാച്ചില്‍ 259 വാഹനങ്ങളിലായി 4,800ലധികം ഭക്തരാണുള്ളത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരോടൊപ്പം വിദേശത്തുനിന്നും ഭക്തര്‍ എത്തിയിട്ടുണ്ട്. ജമ്മു-കശ്മീര്‍ ഭരണകൂടം, ശ്രീ അമര്‍നാഥ് ക്ഷേത്ര ബോര്‍ഡ്, ജമ്മു-കശ്മീര്‍ പോലീസ്, സൈന്യം, സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികള്‍ ചേര്‍ന്ന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്നാണ് യാത്ര ഔദ്യോഗികമായി തുടങ്ങുക. അനന്ത്‌നാഗ് ജില്ലയിലെ നുന്‍വാന്‍-പഹല്‍ഗാം റൂട്ടിലൂടെയും ഗന്ദര്‍ബാല്‍ ജില്ലയിലെ ബാല്‍താള്‍ റൂട്ടിലൂടെയും തീര്‍ത്ഥാടനം ഒരേസമയം തുടങ്ങും. 57 ദിവസത്തെ യാത്ര ആഗസ്ത് 28ന് രക്ഷാബന്ധന്‍ ദിനത്തില്‍ സമാപിക്കും. കശ്മീര്‍ താഴ്‌വരയിലെത്തിയ ആദ്യ തീര്‍ത്ഥാടക സംഘത്തെ ജനങ്ങളും സുരക്ഷാസേനയും പുഷ്പവൃഷ്ടിയോടെ വരവേറ്റു. കുല്‍ഗാം ജില്ലയിലെ നവായ്‌ക് തുരങ്കത്തിന് സമീപം ഭക്തര്‍ക്കായി ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്.
മഞ്ഞിലുള്ള ശിവലിംഗം
അമര്‍നാഥ് ഗുഹാക്ഷേത്രം ദക്ഷിണ കശ്മീരിലെ ഹിമാലയന്‍ മേഖലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3,880 മീറ്റര്‍ ഉയരത്തിലാണ്. ഇവിടെ സ്വാഭാവികമായി രൂപംകൊള്ളുന്ന മഞ്ഞിലുള്ള ശിവലിംഗമാണ് പ്രധാന ആകര്‍ഷണം. ജൂലൈ മുതല്‍ ആഗസ്ത് വരെ മാത്രമാണ് ദര്‍ശനം. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഭക്തരാണ് ഈ തീര്‍ത്ഥാടനം നടത്തുന്നത്.
പഹല്‍ഗാം റൂട്ട് 48 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. പക്ഷെ താരതമ്യേന കയറ്റം കുറവാണ്. ബാല്‍താള്‍ റൂട്ട് 14 കിലോമീറ്റര്‍ മാത്രമാണെങ്കിലും കുത്തനെയുള്ള മലനിരകളിലൂടെ കടന്നുപോകുന്നതുകൊണ്ട് കൂടുതല്‍ ദുഷ്‌കരമാണ്.
















