ഭുവനേശ്വര്‍: ഒറീസയിലെ മല്‍ക്കന്‍ഗിരിയില്‍ ഒരു പാലം തുറന്നത് ഒറ്റപ്പെട്ട 151 ഗ്രാമങ്ങളെ നഗര സൗകര്യങ്ങളിലേക്ക് ചേര്‍ത്തു വയ്‌ക്കാന്‍ മാത്രമല്ല, മാവോയിസ്റ്റ് ദമ്പതികളായ വാഗാ ഉര്‍മാനിയ്‌ക്കും മുദേ മധിക്കും മുഖ്യധാരയിലേക്ക് നടന്നു കയറാന്‍ കൂടിയായിരുന്നു. ജലവൈദ്യുത പദ്ധതിയുടെ പേരില്‍ ഒറ്റപ്പെട്ട ഗ്രാമങ്ങളെ കൂട്ടിയിണക്കി പണിത പാലവും അതിന്റെ സുരക്ഷയ്‌ക്കായി ഒരുക്കിയ ക്യാമ്പും ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളുമെല്ലാം ഇരുവരെയും ആയുധമുപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
പോലീസ് അഞ്ചുലക്ഷം രൂപ തലയ്‌ക്കു വിലയിട്ട മാവോയിസ്റ്റ് ഭീകരനാണ് ഉര്‍മാനി. 25 ആക്രമണങ്ങളിലും ഏഴ് കൊലപാതകങ്ങളിലും പങ്കാളിയാണ് ഇയാള്‍. പതിനഞ്ച് ആക്രമണങ്ങളിലും എട്ട് കൊലപാതകക്കേസുകളിലും പങ്കാളിയാണ് ഭാര്യ മാധി. മാവോയിസ്റ്റ് ക്യാമ്പിനു പുറത്തൊരു ജീവിതത്തോട് പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ ഇരുവരും. കാട്ടില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിന്റെ ഓര്‍മകളുമുണ്ട് കൂട്ടിന്.
കഷ്ടത നിറഞ്ഞതായിരുന്നു ആ കാലം. തെറ്റായ ചിന്തകളിലൂടെ പാഴാക്കിയത് പത്തുവര്‍ഷം. ഇനി പാവപ്പെട്ടവര്‍ക്കായി ജീവിക്കണമെന്നാണ് മല്‍ക്കന്‍ഗിരി, കോറാപുട്ട്, വിശാഖപട്ടണം മേഖലയിലെ മാവോയിസ്റ്റ് സംഘത്തില്‍ അംഗമായിരുന്ന ഉര്‍മാനി പറയുന്നത്. ഇരുപത്തിയാറുകാരനായ ഉര്‍മാനി കലിമേലാ മാവോയിസ്റ്റ് ഗറില്ലാ സ്‌ക്വാഡിലെത്തുന്നത് 16-ാം വയസ്സില്‍. കര്‍ഷക കുടുംബമാണ് ഇയാളുടേത്. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ല. മുകേഷ് എന്നാണ് യഥാര്‍ഥ പേര്.
മാവോയിസ്റ്റ് ക്യാമ്പില്‍ വച്ചാണ് ഇയാള്‍ അക്ഷരമറിഞ്ഞു തുടങ്ങിയത്. എട്ടുവര്‍ഷം ഗറില്ലാ സ്‌ക്വാഡില്‍ തുടര്‍ന്നു. ക്യാമ്പിലെ ജീവിതം ദുരിതമയമായിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്‍ക്കണം. ഒരിടത്ത് ഒരു ദിവസത്തില്‍ കൂടുതല്‍ തങ്ങുന്നത് അപൂര്‍വമായിരുന്നു. ഗ്രാമത്തിലും കാട്ടിലുമായി സമയത്തെ പകുത്തെടുത്തായിരുന്നു ജീവിതം. പക്ഷേ ഗ്രാമീണര്‍ ഒരിക്കലും തങ്ങള്‍ക്ക് ഭക്ഷണവും ഒളിത്താവളങ്ങളും നിഷേധിച്ചിരുന്നില്ലെന്നും ഉര്‍മാനി ഓര്‍ക്കുന്നു.
ഗറില്ലാ ആക്രമണത്തില്‍ ആവശ്യത്തിന് പരിശീലനം നേടിയതോടെ ചുമതലകളും മാറിമാറി വന്നു. ആക്രമണത്തിനുള്ള നിര്‍ദേശങ്ങളെല്ലാം ‘ഉന്നതങ്ങളില്‍’ നിന്നാണ് ലഭിച്ചിരുന്നത്. പറയുന്നതിനനുസരിച്ച് വധിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ചുമതല. ഓരോ ദൗത്യത്തിനുമൊടുവില്‍ ക്യാമ്പില്‍ അംഗങ്ങളെല്ലാം ഒത്തുചേരണം. ആക്രമണങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും സര്‍ക്കാര്‍ പ്രതികരണവും വിശകലനം ചെയ്യാനായിരുന്നു അത്.
പ്രണയമായിരുന്നു ക്യാമ്പിലെ ദുരിതങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ ഏക ആശ്വാസം. ക്യാമ്പില്‍ ഒരുമിച്ചായിരുന്നു മാധിയും ഉര്‍മാനിയും. പതിനഞ്ചാമത്തെ വയസ്സിലാണ് മാധി മാവോക്യാമ്പിലെത്തുന്നത്. ഗ്രാമീണര്‍ക്കിടയില്‍ മാവോ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മാധിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.
















