ആലപ്പുഴ: കര്‍ക്കടക മാസത്തില്‍ താന്‍ രാമായണപാരായണം നടത്തുന്നത് ആരും വിവാദമാക്കേണ്ടതില്ലെന്ന് കായംകുളം എംഎല്‍എ പ്രതിഭ. ഞാന്‍ എന്റെ രാമനെയും എന്റെ രാവണനെയും കുറിച്ചാണ് വായിച്ചത്. എല്ലാ മതഗ്രന്ഥങ്ങളും വായിക്കാറുണ്ട്. പൊതുപ്രവര്‍ത്തകര്‍ ഇതെല്ലാം വായിക്കുകയും ഉള്‍ക്കൊള്ളുകയും വേണം എന്നാണ് എന്റെ അഭിപ്രായം. മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ചേതനയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജീവിതത്തില്‍ എല്ലാവരെയും സഹായിക്കാന്‍ കഴിയില്ല. പക്ഷേ ഉപദ്രവിക്കാതെ ഇരിക്കാനെങ്കിലും കഴിയുക എന്നതാണ് ദൈവാധീനമെന്ന് താന്‍ വിശ്വസിക്കുന്നു. എംഎല്‍എ ആയ തനിക്ക് കരയാനും അവകാശമില്ലേ എന്ന് പ്രതിഭ ചോദിച്ചു. പൊതുവേദിയില്‍ താന്‍ വിതുമ്പിക്കരഞ്ഞതിനെ സമൂഹ മാദ്ധ്യമങ്ങള്‍ ആഘോഷിക്കുന്നതിനെതിരെ വിരല്‍ ചൂണ്ടുകയായിരുന്നു അവര്‍.
കമ്യൂണിസ്റ്റായതുകൊണ്ട് കരയാന്‍ പാടില്ലെന്നുണ്ടോ. കമ്യൂണിസ്റ്റുകാരിയായ തനിക്ക് കരയാന്‍ പാടില്ലേ എന്നവര്‍ ചോദിച്ചു. ചില അവസരങ്ങളില്‍ താന്‍ കരഞ്ഞെന്നുവരും. മനസ്സില്‍ നന്മയുള്ളവര്ക്കുമാത്രമേ സങ്കടങ്ങളും ഉണ്ടാകാറുള്ളു. നല്ല കമ്യൂണിസ്റ്റുകാരൊക്കെ കരഞ്ഞിട്ടുണ്ട്. അത് മറ്റുള്ളവരുടെ വേദനയിലാണ്. തന്റെ ഹൃദയം കല്ലല്ലെന്നും അവര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ തെറ്റുചെയ്താല്‍ അവര്‍ക്കെതിരെ പ്രതികരിക്കും. നടപടിയുണ്ടായില്ലെങ്കില്‍ ചിലപ്പോള്‍ കരയേണ്ടിയും വരും.
കഴിഞ്ഞദിവസം ആലപ്പുഴ ജില്ലാപോലീസിന്റെ റോഡു സുരക്ഷാ ബോധവത്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപനയോഗത്തില്‍ പ്രസംഗിക്കവെയാണ് എംഎല്‍എ വിതുമ്പിയത്. റോഡപകടങ്ങളില്‍ നടപടിയുണ്ടാകുന്നില്ലെന്ന് പറയുന്നതിനിടയിലാണ് എംഎല്‍എ കരഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: