കോഴിക്കോട്: കോഴിക്കോട്ട് നിപ വൈറസ് ബാധയ്‌ക്ക് പിന്നാലെ ഗുരുതരമായ വെസ്റ്റ്‌നൈല്‍ വൈറസ് ബാധയും. എന്നാല്‍ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഇന്ന് രണ്ടാം സാമ്പിള്‍ അയച്ച് പരിശോധിച്ചശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും ആരോഗ്യവകുപ്പ്.
വെസ്റ്റ്‌നൈല്‍ വൈറസ് കൊതുക് കടിയിലൂടെയാണ് മനുഷ്യരിലേക്ക് എത്തുന്നത്. പക്ഷികളില്‍ നിന്നാണ് ഈ വൈറസ് കൊതുകുകളില്‍ എത്തുന്നത്. രോഗം ബാധിച്ച പാവങ്ങാട് സ്വദേശിനിയായ 24 കാരി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സമാന രോഗലക്ഷണങ്ങളുമായി മറ്റൊരു രോഗിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടു കൂടി ജൂലൈ 13നാണ് യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗ സ്ഥിരീകരണത്തിനായി വിവിധ സാമ്പിളുകള്‍ പൂനെയിലുളള നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചിരുന്നുവെന്നും വെസ്റ്റ്‌നൈല്‍ രോഗമാണെന്ന് സ്ഥിരീകരിക്കണമെങ്കില്‍ രണ്ടാമത്തെ സാമ്പിളില്‍ കൂടി പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഡിഎംഒ ഡോ. വിജയശ്രീ പറഞ്ഞു.
രണ്ടാമത്തെ സാമ്പിളുകള്‍ ഇന്ന് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. ഈ റിസല്‍ട്ട് പോസീറ്റീവ് ആയാല്‍ മാത്രമേ വെസ്റ്റ്‌നൈല്‍ രോഗമാണെന്ന് സ്ഥിരീകരിക്കാനാവൂ അവര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് രോഗപ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പനി, തലവേദന, ഛര്‍ദി എന്നിവയെല്ലമാണ് രോഗലക്ഷണങ്ങള്‍. വെസ്റ്റ്‌നൈല്‍ വൈറസിനുള്ള പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊതുകുകടി കൊള്ളാതെ നോക്കുക എന്നതാണ് പ്രധാനം.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വെസ്റ്റ്‌നൈല്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളിലാണ് രോഗം കൂടുതലായും പടരുക.
















