മാതൃഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച, രാജ്യസഭാ എംപിയും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ എളമരം കരീമിന്റെ ലേഖനം വായിച്ചപ്പോള്‍ അഭിമാനവും സഹതാപവുമാണ് തോന്നിയത്. ഇതേ ലേഖനം അല്ലറ ചില്ലറ മാറ്റങ്ങളോടെ ഏതെങ്കിലും ബിജെപി ആര്‍എസ്എസ് നേതാവിന്റെ പേരില്‍ പ്രസിദ്ധീകരിച്ചാലും ആശയ സംഘര്‍ഷം ഉണ്ടാകില്ല. കാരണം, കാല് നൂറ്റാണ്ടായി കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കുന്ന വിപത്തിനെപ്പറ്റിയാണ് സിപിഎം നേതാവ് തുറന്നു പറഞ്ഞിരിക്കുന്നത്. കാലത്തിന് മുന്നേ നടക്കുന്ന പ്രസ്ഥാനത്തിന്റെ എളിയ പ്രവര്ത്തകന് എന്ന നിലയില്‍ ഇത് അഭിമാനം പകരുന്ന കാര്യമാണ്. ഇരയ്ക്കും വേട്ടക്കാരനുമൊപ്പം ഓടുന്ന എളമരം കരീമിന്റെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെയും രാഷ്ട്രീയ കുടിലതയോട് സഹതാപവും.
മതതീവ്രവാദ ശക്തികളുടെ ക്രൂരതയെപ്പറ്റിയും അവരുടെ അതിക്രമങ്ങളെപ്പറ്റിയും ലേഖനത്തിലുടനീളം വിലപിക്കുന്ന എളമരം കരീം അതിന്റെ കാരണത്തപ്പറ്റിയും അവരുടെ പോറ്റമ്മമാരെപ്പറ്റിയും മൗനം പാലിക്കുന്നത് ദുരൂഹമാണ്. ഒരു ശപിക്കപ്പെട്ട നിമിഷത്തില്‍ പൊട്ടി വീണവരല്ല ഈ നരാധമന്മാര്. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോള പദ്ധതിയുടെ അനുരണനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ‘വടി വെട്ടാന്‍ പോയിട്ടേയുള്ളൂ, അടി പുറകേ വരുന്നുണ്ട് ‘എന്ന നിലയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ആഗോള മതതീവ്രവാദത്തിന് കേരളത്തില്‍ മേല്‍വിലാസം ഉണ്ടാക്കിയത് ആരെന്നും അവരെ സംരക്ഷിക്കുന്നവര്‍ ആരാണെന്നുമുള്ള ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് എളമരം കരീമിനോടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോടും പുച്ഛം തോന്നുന്നത്. കേരളത്തിന്റെ നൊമ്പരമെന്ന് കരീം വിശേഷിപ്പിച്ച അഭിമന്യുവിന്റെ മരണത്തോട് സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ നടത്തിയ പ്രതികരണം കേരളം കണ്ടതാണ്. വെളിപാടുണ്ടായതുപോലെ ദിവസങ്ങള്‍ക്ക് ശേഷം പോപ്പുലര്‍ ഫ്രണ്ടിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ലേഖനമെഴുതിയ കരീമിന്റെ നേതാക്കള്‍ക്കൊക്കെ അന്ന് അത് ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ മാത്രമായിരുന്നു. മറ്റു ചിലര്‍ക്ക് അത് ഒറ്റപ്പെട്ട സംഭവവും. അഭിമന്യുവിന്റെ രക്തസാക്ഷിത്വം ഫ്ളക്സ് ബോര്‍ഡ് വെച്ച് ആഘോഷിക്കുന്ന സിപിഎമ്മിന്റെ എത്ര നേതാക്കള്‍ ആ വീടു സന്ദര്‍ശിച്ചിട്ടുണ്ട്?
ആദ്യ ചോദ്യത്തിലേക്ക് വരാം. ഈ മത തീവ്രവാദികള്‍ക്ക് പൊതു സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടി നല്‍കിയത് ആരാണ്? മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വിഭജിച്ചവര്‍ക്ക് മതത്തിന്റെ പേരില്‍ത്തന്നെ പ്രത്യേക ജില്ല അനുവദിച്ചു കൊടുത്തതു മുതല്‍ ഇസ്ലാമിക ബാങ്ക് രൂപീകരിക്കുന്നതില്‍ വരെയെത്തി നില്ക്കുന്ന കരീമിന്റെ പാര്‍ട്ടിയുടെ പ്രീണന രാഷ്ട്രീയം തന്നെയാണ് അതിന് ഉത്തരവാദി. സദ്ദാം ഹുസൈനെ തൂക്കി കൊന്നപ്പോള്‍ ഇറാക്കിലോ ഏതെങ്കിലും മുസ്ലീം രാജ്യങ്ങളിലോ ഇല്ലാത്ത പ്രതിഷേധം കേരളത്തില്‍ സിപിഎം നടത്തിയത് എന്തിനായിരുന്നു? കേരളത്തേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങളുള്ള, സിപിഎം ഭരിച്ചിരുന്ന ബംഗാളില്‍ പോലും നടക്കാത്ത ആഭാസമായിരുന്നു അന്ന് സിപിഎം കേരളത്തില്‍ നടത്തിയത്.
അബ്ദുള്‍ നാസര്‍ മദനിയെന്ന കൊടുംഭീകരനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് 2006ല്‍ കേരള നിയമസഭയില്‍ അന്നത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ പിന്താങ്ങിയത് തെറ്റായിപ്പോയെന്ന് എളമരം കരീം ഇപ്പോഴെങ്കിലും സമ്മതിക്കുമോ? ജയില്‍ മോചിതനായ മദനിയെ അന്നത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ താങ്കള്‍ അടക്കമുള്ള മന്ത്രിമാര്‍ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചപ്പോള്‍ തകര്‍ന്നത് കേരളത്തിന്റെ സമാധാനം മാത്രമല്ല നൂറുകണക്കിന് അഭിമന്യുമാരുടെ ജീവിതം കൂടിയാണ്. ലഷ്കര്‍ ഇ തയിബയുടെ ദക്ഷിണേന്ത്യാ കമാന്‍ഡറായ തടിയന്റവിടെ നസീര്‍ അടക്കമുള്ള തീവ്രവാദികളുടെ തലതൊട്ടപ്പനാണ് മദനിയെന്ന് അറിയാതെയായിരുന്നില്ലല്ലോ ഈ വെള്ളപൂശല്‍. ന്യൂനപക്ഷ വോട്ടെന്ന താത്കാലിക ലാഭത്തിനു വേണ്ടി നിങ്ങള്‍ ചെയ്ത ഈ പാതകം കേരളത്തിന്റെ സമാധാനത്തിന്റെ കടയ്ക്കലാണ് കത്തിവെച്ചത്.
2003ല്‍ മാറാട് 8 പേരുടെ കൂട്ടക്കുരുതിക്ക് എന്‍ഡിഎഫുകാരാണ് ഉത്തരവാദികള്‍ എന്ന് പറയുന്ന എളമരം കരീം, അവരെ സംരക്ഷിച്ചത് ആരാണെന്ന് കൂടി പറയണം. എന്‍ഡിഎഫുകാരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സിബിഐ അന്വേഷണം ആവശ്യമില്ലെന്നു പറഞ്ഞും നടന്ന യോഗങ്ങളില്‍ അന്നത്തെ കോഴിക്കോട് എംപി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനൊപ്പം താങ്കളുടെ നേതാവ് പിണറായി വിജയന് വേദി പങ്കിട്ടത് നിങ്ങള്‍ മറന്നാലും കേരളം മറക്കില്ല. മാറാട് കൂട്ടക്കുരുതിയില്‍ പ്രതിപ്പട്ടികയില്‍ സിപിഎം കേഡര്‍മാര്‍ ഉള്‍പ്പെട്ടതിനെപ്പറ്റി അന്ന് പാര്‍ട്ടി അന്വേഷിച്ചിരുന്നെങ്കില്‍ ഇന്ന് ദു:ഖിക്കേണ്ടി വരില്ലായിരുന്നു. കേരളത്തിലെ ബിജെപി ഇതര പാര്‍ട്ടികളില്‍ മതതീവ്രവാദികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിട്ടും അതേപ്പറ്റി അന്വേഷിക്കാഞ്ഞതും അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയായിരുന്നില്ലേ? സിമി പ്രവര്‍ത്തകനായിരുന്ന നേതാവ് ഇന്നും താങ്കളുടെ പാര്‍ട്ടി നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ അധികാരം കയ്യാളുന്നതിനെതിരെ ചെറു വിരല്‍ അനക്കാന്‍ താങ്കള്‍ക്ക് തന്റേടമുണ്ടോ?
തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി. ജെ. ജോസഫിനു നേരെ ഉണ്ടായ സമാനതകളില്ലാത്ത അക്രമത്തെ പരോക്ഷമായി ന്യായീകരിച്ചത് അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം. എ. ബേബിയായിരുന്നു. അദ്ധ്യാപകന് അവധാനത കാണിക്കാഞ്ഞതാണ് സംഭവത്തിന് കാരണമെന്ന ന്യായീകരണം പറഞ്ഞ് തീവ്രവാദികള്‍ക്ക് പ്രതിരോധം തീര്‍ത്ത ബേബിയെ പോളിറ്റ് ബ്യൂറോയിലേക്ക് ഉയര്‍ത്തിയാണ് താങ്കളുടെ പാര്‍ട്ടി പ്രതിഫലം നല്‍കിയത്. കശ്മീരിലേയും സിറിയയിലേയും തീവ്രവാദ ക്യാമ്പുകളിലേക്ക് ആകര്‍ഷിക്കപ്പെട്ട യുവാക്കള്‍ എല്ലാം സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നായത് യാദൃശ്ചികമല്ലെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിച്ചു. രാത്രികാലങ്ങളില്‍ എന്‍ഡിഎഫായി നടക്കുന്ന തീവ്രവാദികള്‍ പകല്‍ സഖാക്കളായി വേഷം മാറി വന്നത് പാര്‍ട്ടി അറിയാതെയായിരുന്നില്ലല്ലോ? ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനെന്ന പേരില്‍ നിങ്ങള്‍ നടത്തിയ ഇത്തരം റിക്രൂട്ട്മെന്റുകളാണ് തീവ്രവാദികള്‍ക്ക് മാന്യതയുടെ ആവരണം നല്‍കിയത്.
‘വാട്സാപ്പ് ഹര്‍ത്താല്‍’ എന്ന ഓമനപ്പേരില്‍ താങ്കള്‍ വിളിച്ച തീവ്രവാദ അക്രമണത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ മാത്രമായിരുന്നില്ലല്ലോ? അക്രമികളില്‍ സിപിഎമ്മുകാരായ നിരവധി പേരുണ്ടെന്ന് പോലീസ് രേഖകള്‍ തന്നെ തെളിയിക്കുന്നുണ്ട്. കത്വയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ നിങ്ങളുടെ നേതാക്കള്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകളായിരുന്നു ഈ കലാപത്തിനുള്ള ഊര്‍ജ്ജം. കേരളാ പോലീസ് സേനയില്‍ ‘പച്ച വെളിച്ചം’ എന്ന പേരില്‍ തീവ്രവാദികളുടെ വാട്സ്ആപ്പ് കൂട്ടായ്മയുണ്ടെന്ന് വെളിപ്പെട്ടിട്ടും അതിനെതിരെ ചെറുവിരലനക്കാന്‍ സിപിഎം സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? സത്യസരണിയും ഗ്രീന്വാലിയുമൊക്കെ തീവ്രവാദ റിക്രൂട്ടിംഗ് സെന്ററുകളായി മാറിയെന്ന് ബിജെപി ചൂണ്ടിക്കാണിച്ചപ്പോള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെന്ന പിന്തിരിപ്പന് ആശയം മറയാക്കി അതിനെ പ്രതിരോധിച്ചത് സിപിഎം നേതാക്കളായിരുന്നു. ലവ് ജിഹാദെന്ന കുരുക്കില്‍ അകപ്പെട്ട കമ്മ്യൂണിസ്റ്റ് വീടുകളിലെ വരെ പെണ്‍കുട്ടികള്‍ ജീവനൊടുക്കുകയോ ഒളിച്ചോടുകയോ ചെയ്തിട്ടും അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാഞ്ഞത് ന്യൂനപക്ഷ വോട്ടെന്ന അപ്പക്കഷണത്തിനു വേണ്ടിയായിരുന്നില്ലേ?
കേരളം ജിഹാദികളുടെ താവളമായി മാറുന്നതിനെതിരെ ജനമന:സാക്ഷി ഉണര്‍ത്താന്‍ ബിജെപി നടത്തിയ ജനരക്ഷായാത്രയെ അവഹേളിക്കാനായിരുന്നു സിപിഎം ശ്രമിച്ചത്. ബിജെപിയുടെ ആശങ്കകള്‍ 6 മാസങ്ങള്‍ക്കിപ്പുറം ഒരു കേന്ദ്രക്കമ്മിറ്റിയംഗം തന്നെ ശരിവെക്കുമ്പോള്‍ ഗൂഢമായ ഒരു സന്തോഷം കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് മുസ്ലീം തീവ്രവാദികള്‍ വെട്ടിക്കൊന്നത്. അവിടേക്കൊന്ന് തിരിഞ്ഞു നോക്കാന്‍ പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ നാളിതുവരെ തയ്യാറായിട്ടില്ല. അതേസമയം പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടുമായിരുന്നയാള് മണ്ണാര്‍ക്കാട്ടു കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ഓടിയെത്തിയത് സിപിഐയുടെ എതിര്‍പ്പിനെ പോലും മറികടന്നായിരുന്നു.
പോപ്പുലര്ഫ്രണ്ടിനെതിരായി താങ്കള്‍ എത്ര ശക്തമായ ലേഖനം എഴുതിയാലും ഈ വിഷയത്തില്‍ സിപിഎം നിലപാട് ആത്മാര്‍ത്ഥയുള്ളതാണെന്ന് കരുതാന്‍ വയ്യ. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യത്തെ പിണറായി വിജയന് എതിര്‍ത്തത് എന്തിനാണെന്ന് താങ്കള്‍ വിശദീകരിക്കണം. അഭിമന്യു കുത്തേറ്റ് വീണ ദിവസം, ഒരു പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം കിട്ടാന്‍ എസ്ഡിപിഐയുടെ കാലുപിടിക്കുന്ന തിരക്കിലായിരുന്നു തിരുവനന്തപുരം വെമ്പായത്തെ സിപിഎം നേതാക്കള്‍. മലപ്പുറം പറപ്പൂര് പഞ്ചായത്തിലെ ഭരണവും നിലപാടുകളുടെ പേരില്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത പാര്‍ട്ടിയാണ് താങ്കളുടേത്. ഇന്ന് ഒരു ലേഖനത്തില്‍ കൂടിയെങ്കിലും പോപ്പുലര്‍ ഫ്രണ്ടെന്ന വിപത്തിനെ എതിര്‍ക്കുന്നത് കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നത് തിരിച്ചറിഞ്ഞിട്ടാണല്ലോ? പരമ്പരാഗത വോട്ടു ബാങ്കായ ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നഷ്ടമാകുമെന്ന ഭയത്താല്‍ നടത്തുന്ന ഈ ഞാണിന്മേല് കളി അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും.
കേരളത്തിന്റെ നല്ലഭാവിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ ‘ബാലന്‍സിംഗ്’ രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം. ചക്രവ്യൂഹം തകര്‍ക്കാനാകാതെ അഭിമന്യൂ വീണപ്പോള്‍ യുദ്ധം ജയിക്കാനായത് ധര്മ്മരൂപിയായ ശ്രീകൃഷ്ണന് വഴി കാട്ടാനുണ്ടായതു കൊണ്ടാണ്. ശ്രേഷ്ഠന്മാര് കാണിച്ചു തരുന്ന മാതൃകാ ലോകം പിന്നീട് പിന്തുടരുമെന്നാണ് ആചാര്യ മതം. ബിജെപി നേരത്തെ ചൂണ്ടിക്കാണിച്ചത് ശരിയാണെന്ന് തോന്നാന്‍ ഒരു വിലപ്പെട്ട ജീവന് കൂടി നഷ്ടമാകേണ്ടി വന്നു എന്ന ദു:ഖം മാത്രമേയുള്ളൂ.
(ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: