കോട്ടയം : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ ഉയര്‍ത്തിയ ആരോപണങ്ങൾ തള്ളി അനൂപിന്റെ കുടുംബം. അനൂപ് പറഞ്ഞത് അയാളുടെ സ്വന്തം അഭിപ്രായമാണെന്നും വലിയ ആളാണെന്ന് നടിക്കാനാണ് എൻഎസ്എസിനെതിരെ ആരോപണങ്ങൾ ഉയർത്തിയതെന്നും കുടുംബം പറഞ്ഞു.
‘ എൻഎസ്എസ് ഞങ്ങളെ ഒരിക്കലും ചതിക്കില്ല. കാരണം അനൂപിന്റെ വീട്ടിൽ വരുന്നതിന് മുമ്പാണ് എനിക്ക് ജോലി കിട്ടിയത്. ഒരിക്കലും കൈവിടില്ലെന്ന വിശ്വാസമുണ്ട്. എൻഎസ്എസ് എവിടെ പോകാൻ പറഞ്ഞാലും ഞാൻ പോകും. കാരണം എൻഎസ്എസ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഞാൻ. പക്ഷേ, ഇതെനിക്ക് കിട്ടിയത് അനൂപിന്റെ വാക്ക് കാരണം മാത്രം കിട്ടിയ ട്രാൻസ്ഫറാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അനൂപ് മാത്രമായിരിക്കുമെന്നും ‘ സഹോദര ഭാര്യ രാജശ്രീ പറഞ്ഞു.
അനൂപുമായി ഏറെക്കാലമായി യാതൊരു ബന്ധവുമില്ലെന്ന് അനൂപ് ചന്ദ്രന്റെ സഹോദരൻ വിനയചന്ദ്രൻ പറഞ്ഞു. സന്തോഷമായില്ലേടാ എന്ന് ഞാൻ വിളിച്ചുചോദിച്ചു. അടുത്ത പോസ്റ്റ് ഞാനിടാമെന്ന് പറഞ്ഞു. ഞങ്ങൾ ഒരിക്കലും എൻഎസ്എസിനെ വിമർശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് എല്‍പിഎസ് പാണാവള്ളിയില്‍ നിന്ന് അടൂരിലേക്കാണ് രാജശ്രീയെ ട്രാന്‍സ്ഫര്‍ ചെയ്തത്. ഇന്നലെയാണ് ഇത് സംബന്ധിച്ച ട്രാസ്ഫര്‍ ഓര്‍ഡര്‍ വന്നത്. സുകുമാരൻ നായർക്കെതിരെ താൻ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് തന്റെ സഹോദരന്റെ ഭാര്യയെ ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന് ആരോപിച്ച് ഇന്ന് രാവിലെയാണ് അനൂപ് ചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് .
















