പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭയിലെ പുരോഹിതരുടെമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത് വളരെ ഗൗരവമുള്ള സംഗതിയെന്ന് കാതോലിക്കാബാവ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍. കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്ന് പുറപ്പെടുവിച്ച കല്‍പ്പനയിലാണ് വികാരിമാര്‍ക്കു നേരെ ഉയരുന്ന ലൈംഗികാരോപണങ്ങള്‍ ഏറെ ഗൗരവമുള്ളതാണെന്ന് സൂചിപ്പിക്കുന്നത്. ഈ കല്‍പ്പന ഇന്നലെ ആരാധനമധ്യേ പള്ളികളില്‍ വായിച്ചു.
വിശ്വാസികള്‍ പുരോഹിതരേയും സഭാനേതൃത്വത്തേയും പെട്ടെന്നുള്ള വികാരങ്ങളുടെ പേരില്‍ വിമര്‍ശിക്കരുതെന്നും കല്പ്പനയില് പറയുന്നു. വിശ്വാസികളുടെ വേദനയും ആശങ്കകളും പൂര്‍ണമായ അര്‍ഥത്തില്‍ സഭ ഉള്‍ക്കൊള്ളുന്നു. ദൈവജനത്തിന്റെ അധ്യക്ഷന്മാരും ദൈവം അവരെ അധ്യക്ഷന്മാരാക്കിയിരിക്കുന്ന ആട്ടിന്‍കൂട്ടവും കാലഘട്ടത്തിന്റെ സൂചനകള്‍ തിരിച്ചറിഞ്ഞ് അങ്ങേയറ്റം അച്ചടക്കത്തോടെ വര്‍ത്തിക്കണമെന്നും കല്പ്പനയിലുണ്ട്.
സമൂഹമാധ്യമങ്ങളും ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ചിലര്‍ ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക രേഖപ്പെടുത്തുന്ന കല്പ്പനയില് പൗരോഹിത്യസ്ഥാനികള്‍ എല്ലാവരും പരിപൂര്‍ണ ദൈവാശ്രയത്തോടെ തങ്ങളുടെ ശുശ്രൂഷ നിര്‍വഹിക്കണമെന്ന നിര്‍ദേശവുമുണ്ട്. സഭയെ തേജോവധം ചെയ്യുന്നതിനും പൗരോഹിത്യത്തെ അവഹേളിക്കുന്നതിനും കൂദാശകളെ നിരാകരിക്കുന്നതിനും ആസൂത്രിതപ്രചാരണം നടക്കുന്നതിനെതിരെ ജാഗരൂകരായിരിക്കാനും കല്പ്പനയില് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: