ഈശ്വരന്റെ നാമങ്ങള്‍ കുട്ടികളുടെ പേരാക്കിയിടുന്ന ഹിന്ദുക്കളുടെ പതിവ് നല്ലതു തന്നെ. അന്ത്യനിമിഷത്തില്‍ സ്വന്തം കുട്ടിയുടെ നാമോച്ചാരണത്തിലൂടെ ഈശ്വരസ്മരണ സാധിച്ച് മോക്ഷപ്രാപ്തി നേടാമെന്നാണ് അതിന്റെ പിന്നിലുള്ള ഉദ്ദേശം. പക്ഷേ കുട്ടികള്‍ക്കു ഈശ്വരനാമം നല്‍കിയതുകൊണ്ടുമാത്രം മോക്ഷപ്രാപ്തി സുനിശ്ചിതമാണെന്നു കരുതേണ്ട. അതിന് ഭക്തിയും സാധനയും ആവശ്യമാണ്. ഒരു ബ്രാഹ്മണനു നാലു ആണ്‍കുട്ടികളുണ്ടായിരുന്നു. അദ്ദേഹം അവര്‍ക്ക് രാമന്‍,കൃഷ്ണന്‍,ഗോവിന്ദന്‍,മുകുന്ദന്‍ എന്നിങ്ങനെ നാമകരണം ചെയ്തു. അദ്ദേഹം പല രീതിയിലുള്ള അനുഷ്ഠാനങ്ങളും
ആചരിച്ചിരുന്നു. നാലു പുത്രന്മാരും വ്യാപാരത്തിലൂടെ വളരെയധികം ധനം സമ്പാദിച്ചു. ബ്രാഹ്മണന്‍ വൃദ്ധനായി. തന്റെ അന്ത്യം സംഭവിക്കാറായെന്നു ഒരു പക്ഷേ അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാവാം. അദ്ദേഹം ശയ്യാവലംബിയായി. ഈശ്വരനാമങ്ങളായ രാമാ,കൃഷ്ണാ,ഗോവിന്ദാ,മുകുന്ദാ എന്നിങ്ങനെ അദ്ദേഹം ജപി
ക്കാന്‍ തുടങ്ങി. ആ വൃദ്ധന്‍ തന്റെ കുട്ടികളെ നേരിലൊന്നു കാണാന്‍ ഉഴറുകയാണെന്നു ചുറ്റുമുള്ളവര്‍ ധരിച്ചു. അവര്‍ കച്ചവടസ്ഥലത്തേക്ക് ഓടിച്ചെന്ന് അവരെ വിവരം അറിയിച്ചു. അവര്‍ ഉടന്‍തന്നെ കടപൂട്ടി അച്ഛന്റെ അരികിലേക്കു പാഞ്ഞെത്തി. കുട്ടികളെ എല്ലാവരേയുംകൂടി കണ്ടയുടന്‍ വൃദ്ധന്‍ ഉല്‍ക്കണ്ഠയോടെ ചോദിച്ചു. ”ഓ നിങ്ങളെല്ലാവരുംകൂടി വന്നോ? അപ്പോള്‍ കടയിലാരുണ്ട്? അതോ നിങ്ങള്‍ കട പൂട്ടിയിട്ടാണോ വന്നത്? ഇത്രയും പറഞ്ഞിട്ട് ആ ബ്രാഹ്മണന്‍ അന്ത്യശ്വാസം വലിച്ചു. മായയുടെ വിനോദം കണ്ടില്ലേ? അന്ത്യനിമിഷത്തില്‍ ഈശ്വരനെ സ്മരിക്കുന്നതിനു പകരം ആ വൃദ്ധന്‍ കടയേയും,വ്യാപാരത്തേയും,സമ്പത്തിനേയും സന്താനങ്ങളോയും കുറിച്ചുള്ള ചിന്തകളോടെയാണ് ദേഹം വെടിഞ്ഞത്.
















