തൃശൂര്‍: ചെറിയ കുപ്പികളിലായി സ്പിരിറ്റ് വിതരണം ചെയ്ത കേസില്‍ കോലഴി സ്വദേശി അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി കോഞ്ചേരി വീട്ടില്‍ കൃഷ്ണകുമാര്‍ (58) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കോലഴിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്ന് 900 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയതായി എക്സൈസ് അറിയിച്ചു.
തൃശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ ടി.വി. റാഫേലിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു അന്വേഷണം. കുപ്പികള്‍ പെട്ടികളില്‍ പ്രത്യേകമായി പാക്ക് ചെയ്ത് കാറില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു പതിവ്. 25 കുപ്പികള്‍ വീതമുള്ള 80 കടലാസ് പെട്ടികളും സ്പിരിറ്റ് അടങ്ങിയ ഹോമിയോമരുന്നുകളും കണ്ടെത്തിയതായി എക്സൈസ് പറഞ്ഞു.
അതേസമയം, ഹോമിയോ മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതാണ് സ്പിരിറ്റെന്നും ഡ്രഗ്സ് ലൈസന്‍സ് ഉണ്ടെന്നും സ്ഥാപന ഉടമകള്‍ പറഞ്ഞു. എക്സൈസ് കള്ളക്കേസെടുത്തുവെന്നാണ് ഇവരുടെ വാദം. സ്പിരിറ്റിന്റെ സ്രോതസ്സും വില്‍പ്പന വിവരങ്ങളും സംബന്ധിച്ച് അന്വേഷണം തുടരുന്നു. പ്രവന്റീവ്് ഓഫീസര്‍ ടി.ജി. മോഹനന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ആര്. ഹരിദാസ്, എ.എ. സുനില്‍, എം.എ. മനോജ്കുമാര്‍, കെ.എസ്. ഗോപകുമാര്‍, കെ.പി. ബെന്നി, ഡ്രൈവര്‍ മോഹനദാസന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: