ബോസ്റ്റണ്‍: ആദ്യപകുതി കഴിഞ്ഞപ്പോള്‍ മഞ്ഞക്കടലിന് മുകളില്‍ ഇരുട്ട് പരന്നിരുന്നു. ജപ്പാന്റെ വേഗവും അച്ചടക്കവും ബ്രസീലിന്റെ താളം തെറ്റിച്ചപ്പോള്‍ ലോകഫുട്‌ബോളിലെ ഏറ്റവും വലിയ രാജവംശം അപമാനത്തിന്റെ വക്കിലെത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 1-0ന് മുന്നില്‍ ജപ്പാന്‍. ഹൂസ്റ്റണില്‍ നടന്ന മത്സരത്തില്‍ ജപ്പാന്‍ ആദ്യ പകുതിയില്‍ ബ്രസീലിനെ പൂര്‍ണമായും നിയന്ത്രിച്ചു. ജപ്പാന്‍ ലീഡ് നേടിയതോടെ ബ്രസീല്‍ ലോകകപ്പില്‍ 1966ന് ശേഷമുള്ള ഏറ്റവും നേരത്തെയുള്ള പുറത്താകലിന്റെ വക്കിലെത്തി. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ 2002ന് ശേഷം പിന്നില്‍ നിന്ന് തിരിച്ചുവന്ന് ജയിച്ച ചരിത്രം ബ്രസീലിനില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇടവേളയാകുമ്പോള്‍ ബ്രസീലിയന്‍ ആരാധകര്‍ വലിയ നിരാശയിലായിരുന്നു. ഗാലറിയില്‍ നിശ്ശബ്ദത. ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ ആശങ്ക.
ബ്രസീലിയന്‍ ആരാധകരുടെ മനസ്സില്‍ ഒരേയൊരു ചോദ്യം, ഇതാണോ ലോകകപ്പിന്റെ അവസാനം? പക്ഷേ, ഡഗ്ഔട്ടില്‍ ഒരാള്‍ മാത്രം തിടുക്കപ്പെട്ടില്ല, കാര്‍ലോ ആഞ്ചലോട്ടി. അദ്ദേഹത്തിന്റെ. മുഖത്ത് നിന്ന് വൈകാരികമായ യാതൊന്നും പുറത്തേക്കുവന്നില്ല. ഫുട്‌ബോളില്‍ അദ്ദേഹം ചിന്തയിലൂടെയാണ് നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ലോകം അദ്ദേഹത്തെ ക്രാഫ്റ്റി കാര്‍ലോ അല്ലെങ്കില്‍ ഡോണ്‍ കാര്‍ലോ എന്നൊക്കെ വിളിക്കുന്നത്. ചില വിജയങ്ങള്‍ കളിക്കാരുടേതാണ്. ചില വിജയങ്ങള്‍ പരിശീലകരുടേതാണ്. ജപ്പാനെതിരായ ഈ വിജയം രണ്ടാമത്തെ വിഭാഗത്തില്‍പ്പെടും. കാരണം, ആ നട്ടുച്ച നേരത്ത് ബ്രസീലിന്റെ ജേഴ്‌സി ധരിച്ച് പതിനൊന്ന് പേരാണ് കളിച്ചത്. എന്നാല്‍ ചെസ്സ് ബോര്‍ഡിലെ അവസാന നീക്കം നടത്തിയത് ഡഗ്ഔട്ടിലിരുന്ന ഇറ്റാലിയന്‍ ഗുരുവായിരുന്നു, കാര്‍ലോ ആഞ്ചലോട്ടി.
ജപ്പാന്റെ പ്രശസ്ത ആനിമെ പരമ്പരയായ ബ്ലൂ ലോക്ക് ലോകത്തോട് പറയുന്നത് ഒരേയൊരു സന്ദേശമാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറെ സൃഷ്ടിക്കണം. പക്ഷേ, ലോകകപ്പ് വേദിയില്‍ ബ്രസീലിനെതിരെ ജപ്പാന്‍ പൂട്ടാന്‍ ശ്രമിച്ച ആ ‘ബ്ലൂ ലോക്ക്’, രണ്ടാം പകുതിയില്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പൊളിഞ്ഞുവീണു. ആദ്യ പകുതിയില്‍ പൂട്ടിയിട്ടിരുന്ന മഞ്ഞപ്പടയെ, ഇടവേളയ്‌ക്കുശേഷം തുറന്നുവിട്ടത് ഒരു താക്കോലുകൊണ്ടല്ല; ഒരു പരിശീലകന്റെ ബുദ്ധികൊണ്ടായിരുന്നു. ഒടുവില്‍ ജപ്പാന്റെ ‘ബ്ലൂ ലോക്ക്’ തകര്‍ത്ത് ബ്രസീലിന് പ്രീക്വാര്‍ട്ടറിലേക്കുള്ള വാതില്‍ തുറന്നു.
ആദ്യപകുതിയല്ല രണ്ടാം പകുതി
ആദ്യ പകുതിയില്‍ ചെറിയ പാസുകളിലൂടെ ജപ്പാന്റെ പ്രതിരോധം തുറക്കാന്‍ ശ്രമിച്ച ബ്രസീല്‍ പരാജയപ്പെട്ടു. ഇടവേളയ്‌ക്ക് ശേഷം അതേ കളി ആവര്‍ത്തിച്ചില്ല. തന്ത്രം മാറി. ആദ്യ പകുതിയില്‍ വെറും 12 ക്രോസുകള്‍ മാത്രമുണ്ടായിരുന്ന ബ്രസീല്‍, രണ്ടാം പകുതിയില്‍ അത് 28 ക്രോസുകളായി ഉയര്‍ത്തി. വിങ്ങുകളിലൂടെ നിരന്തരം പന്തുകള്‍ ബോക്‌സിലേക്ക് എത്തി. ജപ്പാന്റെ പ്രതിരോധനിരയ്‌ക്കിടയില്‍ ഗ്യാപ്പുകള്‍ സൃഷ്ടിച്ചു. അതിനായി ആഞ്ചലോട്ടി വലിയ തോതില്‍ താരങ്ങളെ മാറ്റി പരീക്ഷിക്കുകയല്ല ചെയ്തത് കളിച്ച താരങ്ങളുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുകയാണ് ചെയ്തത്. എന്നാല്‍ കളിയുടെ ദിശ അദ്ദേഹം മാറ്റി. അതാണ് മഹത്തായ പരിശീലകരുടെ അടയാളം.പരിക്കേറ്റ ലൂക്കാസ് പാക്വേറ്റയ്‌ക്ക് പകരം എന്‍ഡ്രിക്കിനെ ഇറക്കിയത് മാത്രമാണ് നിര്‍ബന്ധിത മാറ്റം. രണ്ടാം പകുതിയില്‍ വിങ്ങുകളില്‍ നിന്ന് നിരന്തരം ബോക്‌സിലേക്ക് ക്രോസുകള്‍ എത്തിച്ചു. ആ മാറ്റത്തിന്റെ ആദ്യ ഫലംമായിരുന്നു കസെമിറോയുടെ സമനില ഗോള്‍. 56-ാം മിനിറ്റില്‍ ഇടതുവിങ്ങിലൂടെ കുതിച്ച് ബോക്‌സിനു പുറത്ത് നിന്ന് വിനിഷ്യസ് നല്‍കിയ പന്ത് സ്വീകരിച്ച ഗബ്രിയേല്‍ മഗള്‍ഹീസ് ഉയര്‍ത്തി നല്‍കിയ പാസ് കാസെമിറോയുടെ തലയിലേക്ക് പാകത്തിന് താഴ്ന്നിറങ്ങി. പന്ത് വലയിലാക്കാന്‍ ശ്രദ്ധയും ഇത്രയും കാലത്തെ പരിചയസമ്പത്തും തന്നെ കാസെമിറോയ്‌ക്ക് ധാരാളം. പന്ത് വലയില്‍. അതോടെ മത്സരത്തിന്റെ താളം മാറി. ആത്മവിശ്വാസം ബ്രസീലിലേക്കും സമ്മര്‍ദ്ദം ജപ്പാനിലേക്കും മാറി. ബ്രസീല്‍ സമനില പിടിച്ചശേഷം വിജയത്തിനായി ആക്രമണം തുടര്‍ന്നു. പകരക്കാരനായി കളത്തിലെത്തിയ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് (90+6) നേടിയ അളന്നുമുറിച്ച മിന്നുന്ന ഗോളില്‍ 2-1ന് വിജയിച്ച് ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ബ്രൂണോ ഗ്വിമെയ്‌റസിന്റെ അളന്നുമുറിച്ച പാസില്‍ മാര്‍ട്ടിനെല്ലിയുടെ ക്ലിനിക്കല്‍ ഫിനിഷ്. ആദ്യ പകുതിയുടെ 29-ാം മിനിറ്റില്‍ കായ്ഷു സാനോ നേടിയ ഗോളിലായിരുന്നു ജപ്പാന്‍ മുന്നിലെത്തിയത്.
കൂടെ നില്‍ക്കുന്ന ആഞ്ചലോട്ടി
ലോകകപ്പില്‍ ഏഷ്യന്‍ ടീമിനോട് റൗണ്ട് ഓഫ് 32-ല്‍ പുറത്താകുക ബ്രസീലിന് ചരിത്രത്തിലെ വലിയ അപമാനമായി കണക്കാക്കപ്പെട്ടേനെ. അതുകൊണ്ടുതന്നെ ഇടവേളയില്‍ ബ്രസീല്‍ നേരിട്ട മാനസിക സമ്മര്‍ദ്ദം വളരെ വലുതായിരുന്നു. രണ്ടാം പകുതിയിലെ ആഞ്ചലോട്ടിയുടെ തന്ത്രപരമായ മാറ്റങ്ങളാണ് മത്സരം തിരിച്ചത്. ബ്രസീല്‍ മനോഹര ഫുട്‌ബോള്‍ മാത്രം കളിച്ചില്ല; ജയിക്കാന്‍ വേണ്ട ഫുട്‌ബോളാണ് കളിച്ചത്. അതുകൊണ്ടാണ് അവര്‍ അടുത്ത റൗണ്ടിലെത്തിയത്.
മത്സരശേഷം ആഞ്ചലോട്ടി ഇങ്ങനെ പറഞ്ഞു: മത്സരശേഷം അദ്ദേഹം പറഞ്ഞ ഒരു വാചകം ഈ വിജയത്തിന്റെ സാരാംശമാണ്: ‘എനിക്ക് ആശങ്കയുണ്ടായിരുന്നില്ല. എന്റെ ടീമില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു.’ അദ്ദേഹം ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു,’
ഫുട്‌ബോളില്‍ തെറ്റുകള്‍ സംഭവിക്കും. പ്രധാനപ്പെട്ടത് ആ തെറ്റുകള്‍ മറികടന്ന് മുന്നോട്ടുപോകാനുള്ള മനോഭാവമാണ് വേണ്ടത്. ഈ മത്സരം ബ്രസീലിന്റെ വളര്‍ച്ചയുടെ മറ്റൊരു ഘട്ടമാണ്.” ആദ്യപകുതിയില്‍ പരാജയം മണത്ത ബ്രസീല്‍, രണ്ടാം പകുതിയില്‍ കളംപിടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു.ശാന്തതയും പരിചയസമ്പത്തും കൃത്യമായ ടാക്ടിക്കല്‍ തീരുമാനങ്ങളും ചേര്‍ത്തുകൊണ്ട് ആഞ്ചലോട്ടി ‘ക്രാഫ്റ്റി കാര്‍ലോ’ എന്ന വിശേഷണം ശരിവച്ചു.
















