ബോസ്റ്റണ്‍: യന്ത്രങ്ങളുടെ നാടായ ജര്‍മനി, കൃത്യതയും കണക്കുകൂട്ടലുകളും ഫുട്‌ബോള്‍ ലോകത്തിന് പഠിപ്പിച്ച രാജ്യമാണ്. പക്ഷേ, ലോകകപ്പില്‍ എല്ലാ കണക്കുകൂട്ടലുകളെയും തോല്‍പ്പിക്കുന്ന ഒരു ഗണിതമുണ്ട്‌പെനാല്‍റ്റി ഷൂട്ടൗട്ട്. ആ കണക്കിലാണ് ഇത്തവണ ജര്‍മനിയുടെ സമവാക്യം തെറ്റിയത്. നാലു ലോകകിരീടങ്ങളുടെ ഓര്‍മകളുമായി അവര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കിയത് പരാഗ്വെ.
റൗണ്ട് ഓഫ് 32ല്‍ പരാഗ്വെയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് ജര്‍മനിയുടെ മടക്കം. നിശ്ചിത സമയത്തും അധികസമയത്തും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സഡന്‍ ഡത്തിലേക്ക് നീണ്ട പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ പരാജയം. വിജത്തോടെ പരാഗ്വെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഫ്രാന്‍സ്-സ്വീഡന്‍ മത്സര വിജയികളാണ് പ്രീക്വാര്‍ട്ടറില്‍ പരാഗ്വെയുടെ എതിരാളികള്‍. കളിയില്‍ ആദ്യം ഗോളടിച്ചത് പരാഗ്വെയാണ്. 42-ാം മിനിറ്റില്‍ ജൂലിയോ എന്‍സീസോയാണ് ലക്ഷ്യം കണ്ടത്. 54-ാം മിനിറ്റില്‍ ഹാവെര്‍ട്സിലൂടെ ജര്‍മനി ഗോള്‍ മടക്കി. ഇതോടെ കളി നിശ്ചിത സമയത്ത് സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട കളിയിലും ഇരുടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. അധികസമയത്ത് ജൊനാഥന്‍ ടാഹ് ജര്‍മനിക്കായി വല കുലുക്കിയെങ്കിലും പരാഗ്വെ ഗോള്‍ കീപ്പറെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഗോള്‍ അനുവദിക്കപ്പെട്ടില്ല.
അതോടെ ഈ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ട് അനിവാര്യമായി. ഷൂട്ടൗട്ടില്‍ മൗറീഷ്യോ, ഗുസ്താവോ ഗോമസ്, മതിയാസ് ഗലര്‍സ, ജോസ് കനാലെ എന്നിവര്‍ പരാഗ്വെയ്‌ക്കു വേണ്ടി വല കുലുക്കി. പരാഗ്വെയുടെ അന്റോണിയോ സനബ്രിയയുടെ കിക്ക് ജര്‍മന്‍ ഗോളി മാനുവല്‍ നോയര്‍ തടുത്തിട്ടപ്പേള്‍ ഫാബിയന്‍ ബല്‍ബുവനയുടെ കിക്ക് പുറത്തേക്ക് പറന്നു. ഇതോടെ ഗോള്‍നില 3-3. തുടര്‍ന്ന് കളി സഡന്‍ ഡത്തിലേക്ക്. സഡന്‍ ഡത്തില്‍ ജോനാഥന്‍ ടാഹിന്റെ കിക്ക് പരാഗ്വെ ഗോളി ഒര്‍ലാന്‍ഡോ ഗില്‍ തടുത്തിട്ടപ്പോള്‍ ഡെഡാമിനിഗസിന്റെ കിക്ക് വലയില്‍ കയറി. ജര്‍മനിക്കു വേണ്ടി ആദ്യ കിക്കെടുത്ത കായ് ഹാവെര്‍സിന്റെ കിക്കും നാലാം കിക്കെടുത്ത നിക് വോള്‍ട്ട്മെഡിന്റെ കിക്കും പരാഗ്വെ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. ജോഷ്വ കിമ്മിച്ച്, ജമാല്‍ മുസിയാല, നദിം അമിരി എന്നിവര്‍ ഷൂട്ടൗട്ടില്‍ ജര്‍മനിക്കായി ലക്ഷ്യം കണ്ടു.
പരാഗ്വെയെ പരാജയപ്പെടുത്തുന്നതിനൊപ്പം ഗ്രൂപ്പ് ഘട്ടത്തില്‍ ഇക്വഡോറിനോട് തോല്‍ക്കേണ്ടി വന്ന ക്ഷീണം കൂടി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജര്‍മനി ഇന്നലെ മൈതാനത്തിറങ്ങിയത്. സൂപ്പര്‍ താരം ജമാല്‍ മുസിയാലയ്‌ക്ക് പകരം സൂപ്പര്‍ സബ്ബ് ഉന്‍ഡാവിനെ ജര്‍മന്‍ പരിശീലകന്‍ ജൂലിയന്‍ നഗല്‍സ്മാന്‍ ആദ്യപതിനൊന്നിലിറക്കി. ഇരുടീമുകളും 4-4-2 ശൈലിയിലാണ് ടീമിനെ മൈതാനത്ത് വിന്യസിച്ചത്. തുടക്കം മുതല്‍ തന്നെ ആധിപത്യത്തോടെയാണ് ജര്‍മനി പന്തുതട്ടിയത്. 75 ശതമാനവും പന്ത് കൈവശം വച്ച അവര്‍ ആറ് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 21 ഷോട്ടുകള്‍ പായിച്ചു. അതേസമയം പരാഗ്വെ മൂന്ന് ഓണ്‍ ടാര്‍ഗറ്റ് അടക്കം 7 ഷോട്ടുകള്‍ മാത്രമാണ് പായിച്ചത്. പരാഗ്വെ ഗോളിയുടെ മികച്ച പ്രകടനമാണ് ജര്‍മന്‍ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായത്.
കളി തുടങ്ങിയത് പരാഗ്വെ മുന്നേറ്റത്തോടെയായിരുന്നു. ജര്‍മനി പന്തിനു മേല്‍ നിയന്ത്രണം സ്ഥാപിച്ചതോടെ പരാഗ്വെ പ്രതിരോധത്തിലേക്കു വലിഞ്ഞു. മത്സരത്തിന്റെ ആദ്യപകുതി സമനിലയില്‍ അവസാനിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ജര്‍മനിയെ ഞെട്ടിച്ച് പരാഗ്വെ ലീഡെടുത്തു. 42-ാം മിനിറ്റില്‍ ജൂലിയോ എന്‍സീസോയാണ് ഗോളടിച്ചത്. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് നടത്തിയ മികച്ച നീക്കമാണ് ഗോളില്‍ കലാശിച്ചത്. വലതുവിങ്ങില്‍ നിന്ന് മാത്യാസ് ഗലര്‍സ നല്‍കിയ ക്രോസ് നല്ലൊരു ഹെഡറിലൂടെ എന്‍സീസോ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ജര്‍മന്‍ ഗോളി മാനുവല്‍ നോയറിന് ഒന്നും ചെയ്യാനായില്ല. ഇതോടെ ആദ്യ പകുതിയില്‍ പരാഗ്വെ 1-0ന് മുന്നില്‍.
ഒരു ഗോളിന് പിന്നിലായ ജര്‍മനി രണ്ടാം പകുതിയില്‍ മികച്ച ഫുട്ബോള്‍ പുറത്തെടുത്തു. സമനില ഗോള്‍ നേടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഫെലിക്‌സ് മേച്ചയെ പിന്‍വലിച്ച് ലിയോണ്‍ ഗോരട്‌സ്‌കെയെ നഗല്‍മസ്മാന്‍ കളത്തിലിറക്കി. 54-ാം മിനിറ്റില്‍ ജര്‍മനിയുടെ മറുപടിയെത്തി. കായ് ഹവേര്‍ട്‌സാണ് ഗോളടിച്ചത്. ഇടതുവിങ്ങില്‍ നിന്ന് ഫ്‌ളോറിയന്‍ വിര്‍ട്‌സ് നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ ഹാവര്‍ട്സ് വലയിലെത്തിച്ചു. പിന്നീട് ഗോളൊന്നും വീണില്ല. അധികസമയ മത്സരവും ഗോളില്ലാതെ വന്നതോടെ ഷൂട്ടൗട്ടിലേക്കും സഡന്‍ ഡെത്തിലേക്ക് മത്സരം നീണ്ടു.
















