ചക്കരക്കല്ല്: കേരളത്തിന്റെ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികളായ തെങ്ങ് കയറ്റ തൊഴിലാളികളെ കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ വഞ്ചിക്കുകയായിരുന്നുവെന്ന് കേരള തെങ്ങ് കയറ്റ തൊഴിലാളി യൂണിയന് സംസ്ഥാന പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണന് ആരോപിച്ചു. യൂണിയന് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 കേരവര്‍ഷമായി ആചരിച്ച് കായ്ഫലമില്ലാത്ത തെങ്ങുകള്‍ മുറിച്ചുനീക്കുന്നതിനുള്പ്പെടെ നാളികേര കര്‍ഷകര്‍ക്കായി കോടിക്കണത്തിന് രൂപ ചെലവഴിക്കുമ്പോള്‍ ഈ മേഖലയിലെ പ്രധാന തൊഴിലാളികളായ തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ യാതൊരു ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കാത്തത് വേദനാജനകമാണ്. ആയിരക്കണക്കിന് തൊഴിലാളികള്‍ സംസ്ഥാനത്ത് തെങ്ങില്‍ നിന്നും വീണ് നട്ടെല്ലൊടിഞ്ഞ് കിടക്കുന്നുണ്ട്. മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ഇതുമൂലം തെങ്ങ് കയറ്റ തൊഴില്‍ ചെയ്യുവാന്‍ യുവാക്കള്‍ തയ്യാറാകുന്നില്ല. തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിന് പരീക്ഷണങ്ങളും പരിശീലനങ്ങളും നടത്തി ലക്ഷങ്ങള്‍ പൊട്ടിക്കുന്നതിന് പകരം പരമ്പരാഗത തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്കിയാല് ഈ തൊഴില്‍ രംഗത്ത് യുവാക്കള്‍ കടന്നുവരുമെന്നും ഇതുവഴി തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കെ.പി.ഭാസ്കരന് അധ്യക്ഷത വഹിച്ചു. ടി.സുധീര്‍ കുമാര്‍, സി.രാഗേഷ്, എന്‍.കെ.സുരേന്ദ്രന്, കെ.പവിത്രന്, ആന വത്സന്, വാടി ദിനേശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: